Friday, May 6, 2016

ഒരു തമിഴ്നാട്‌ അനുഭവം

തമിഴ് നാട്ടില് നെയ് വേലിയിലേയ്ക്കുള്ള യാത്രയിലായിരുന്നു ഞാന്‍ -കാലം ,എതാനും ദശകങ്ങള്‍ക്ക് മുമ്പ്-സേലം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ സേലം ബസ് സ്റ്റാന്‍റിലെത്തി-നെയ് വേലിക്കുള്ള ബസ് പോയിക്കഴിഞ്ഞിരുന്നു-അവിടെ നിന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം വേറൊരു ബസ്സില്‍ ഞാന്‍ ആത്തൂരെത്തി-സമയം രാവിലെ ഏഴുമണിയോടടുത്ത്-ചിന്നസ്സേലത്തേയ്ക്കുള്ള ബസ്സിലാണു കയറേണ്ടത്-ബസ്സിനടുത്തെത്തി ഞാന്‍ കണ്ടക്റ്ററോട് ചോദിച്ചു-'ഒരു ചായ കുടിച്ചു വരട്ടേ?സമയമുണ്ടോ?'-ബസ് പുറപ്പെടാന്‍ പതിനഞ്ച് മിനിറ്റ് കൂടി ഉണ്ടെന്ന ഉറപ്പില്‍ ഞാന്‍ അടുത്ത ചായക്കടയിലേയ്ക്ക് നടന്നു... 
തിരികെ വന്നപ്പോഴേയ്ക്ക് ബസ് നിറഞ്ഞിരുന്നു-അകത്തെ തിരക്കിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന ഒരു ചെറിയ ജനക്കൂട്ടത്തെ തടഞ്ഞുകൊണ്ട് കണ്ടക്റ്റര്‍ ഫുട് ബോര്‍ഡില്‍ -ആള്‍ക്കാര്‍ക്ക് പിന്നില്‍ നിന്ന് കൈവിരലുയര്‍ത്തി ഞാന്‍ അയാളുടെ ശ്രദ്ധ പിടിച്ചെടുത്തു-നിശബ്ദമായി അയാള്‍ തന്ന നിര്‍ദ്ദേശപ്രകാരം ഞാന്‍ ഫുട്ബോര്‍ഡി ന്നടുത്തെത്തി-അല്പം ചെരിഞ്ഞ് നിന്നു അയാള്‍ എന്നെ അകത്തു കടത്തിവിട്ടു- - ബസ്സിനകത്തും പുറത്തുമായി അല്പനേരത്തെ പിറുപിറുക്കലുകള്‍ക്കൊടുവില്‍ ജനം തീരുമാനത്തിലെത്തി-ഞാന്‍ പുറത്തിറങ്ങണം -മിണ്ടാതെ നിന്നേയുള്ളു കണ്ടക്റ്റര്‍ –ബസ്സിനകത്തുള്ളവരും എന്നെ അം ഗീകരിക്കാന്‍ വിസമ്മതിച്ചു-തലമുടിയില്‍ കുളുക്കനെ എണ്ണ തേച്ചിരുന്ന ഒരു ചെറുപ്പക്കാരന്‍ സ്വന്തം ഷര്‍ട്ട് വലിച്ചൂരി കണ്ടക്റ്ററെ നേരിട്ടു-‘അന്ത ആളെ വെളിയെ വിടുറതാ ഇല്ലിയാ?’-അയാളുടെ വല പോലുള്ള ബനിയനില് എം .ജി.ആറിന്‍റെ ചിരിക്കുന്ന മുഖം –എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു-അകത്തിരുന്നാലും പുറത്തേക്കിറങ്ങിയാലും അടി ഉറപ്പ് എന്നതായിരുന്നു അവസ്ഥ- 
സംഭവം ചെറിയ തോതിലുള്ള ഉന്തിലും തള്ളിലും എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ മുതിര്‍ന്നു-കണ്ടക്റ്റര്‍ തടഞ്ഞു-എന്നിട്ട് വലതു കൈ ഉയര്‍ത്തി ,ആള്‍ക്കാരോട് നിശബ്ദരാവാന്‍ അപേക്ഷിച്ചു-അക്ഷമയോടെയെങ്കിലും
 നിശബ്ദരായി നിന്ന അവരോട് , ഇന്നും എനിക്ക് വിശ്വസിക്കാനാവാത്ത ഒരു ശിവാജി ഗണേശന്‍ ശൈലിയില്‍ അയാള്‍ സംസാരിച്ചു-ശാന്തനായി-നിര്‍ത്തി നിര്‍ത്തി-അയാള്‍ പറഞ്ഞതിന്‍റെ ഏകദേശ രൂപം -‘ആ ആള്‍ അന്യനാട്ടുകാരനാണ്-അയാള്‍ക്ക് നമ്മുടെ നാട് പരിചയമില്ല-നമ്മുടെ ഭാഷ അറിയില്ല-അങ്ങനെ ഒരാള്‍ ഇവിടെ വന്നാല്‍ നമ്മള്‍ എങ്ങനെ പെരുമാറണമെന്നാണ് ‘അണ്ണ’ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്?-ഈ നാട്ടിലെ യാത്ര കഴിഞ്ഞ് സ്വന്തം നാട്ടിലെത്തുമ്പോള്‍ അയാള്‍ നമ്മളെ പറ്റി നാട്ടുകാരോട് എന്തു പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?’ 
അഞ്ചെട്ടു മിനിറ്റ് നേരം നീണ്ടുനിന്ന പ്രസംഗത്തിനൊടുവില്‍ ,സദസ്സിനെ നിശബ്ദമായി അല്പനേരം നോക്കി നിന്ന്‍ അയാള്‍ ഫുട്ബോര്‍ഡില്‍ നിന്ന്‍ താഴെയിറങ്ങി-‘ഇനി നിങ്ങള്‍ക്കാര്‍ക്കു വേണമെങ്കിലും അകത്തു കയറി അയാളെ വലിച്ചിറക്കാം - 
പിറുപിറുക്കലുകളിലൂടെ സദസ്സിനു വന്ന ഭാവപ്പകര്‍ച്ച അദ്ഭുതത്തോടെ, അവിശ്വസനീയതയോടെ ഞാന്‍ നോക്കി നിന്നു-നേരത്തെ വെല്ലുവിളിച്ച ചെറുപ്പക്കാരന്‍,അഴിച്ച് കൈവണ്ണയില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ട് വീണ്ടും ധരിച്ച് എന്‍റെ തൊട്ടുമുന്നില്‍ നിന്നു-സൌമ്യമായി ചിരിച്ചു-‘മന്നിച്ചിടുങ്കൊ സാര്‍’ കൈ എത്തിച്ച് അയാള്‍ എന്നെ സ്പര്‍ശിച്ചു-ബസ്സിനകത്ത് ,എനിക്ക് തൊട്ടു മുന്നില് ഇടത്തും വലത്തും സീറ്റുകളില്‍ ഇരുന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍ എഴുന്നേറ്റ് ഒരേ സ്വരത്തില് പറഞ്ഞു ‘ഉക്കരുങ്കൊ സാര്‍ !’-ഇരിക്കുകയല്ലാതെ എനിക്ക് നിവൃത്തിയുണ്ടായിരുന്നില്ല-ഞാന്‍ ഇരുന്നു-പുറത്തു നിന്ന ചെറുപ്പക്കാരന്‍ പറഞ്ഞു :’സാര്‍ ഞങ്ങളുടെ നാട്ടില്‍ സുഖമായി യാത്ര ചെയ്യണം –എന്നിട്ട് നാട്ടിലെത്തുമ്പോള്‍ സാറിന്‍റെ ആള്‍ക്കാരോട് പറയണം ഞങ്ങള്‍ സാറിനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണു കണ്ടത് എന്ന്---‘ 
 

ചിന്നസേലത്ത് ബസ്സിറങ്ങി ഞാന്‍ കണ്ടക്റ്ററോട് നന്ദി പറഞ്ഞു-അയാള്‍ ഹൃദ്യമായി ചിരിച്ചു-‘എല്ലാം ‘അണ്ണ’യും ‘പുരൈട്ച്ചി നടികരും  പഠിപ്പിച്ച പാഠങ്ങള്‍ സാര്‍ ---‘

No comments:

Post a Comment