Tuesday, May 9, 2017

എട്ട് വര്‍ഷം മുമ്പത്തെ ഒരു യാത്രയുടെ - വെളുത്ത മഴയുടെയും ഓര്‍മ്മ -

കൊളംബസ്സിലെ ഗഹാനയില്‍ നിന്ന് കണക്റ്റിക്കട്ടിലേയ്ക്ക് പതിനൊന്നു മണിക്കൂര്‍ നേരത്തെ യാത്രയാണ്.
ദൂരം ആയിരം കിലോമീറ്ററിന്നടുത്ത്-- 
2009  ഡിസംബറിന്‍റെ അവസാനത്തെ ആഴ്ച-
കൊടും തണുപ്പ്-
ആകാശത്ത് ഏതോ പഞ്ഞി നേര്‍പ്പിക്കല്‍ യന്ത്രത്തില്‍ നിന്ന് പഞ്ഞിത്തുണ്ടുകള്‍ പോലെ നിരന്തരം പെയ്തു കൊണ്ടിരിക്കുന്ന,നേര്‍ത്തു വെളുത്ത മഞ്ഞുപാളികളുടെ മഴ-
വെളുത്ത മഴ!
കുറച്ചു ദിവസങ്ങളായി മഞ്ഞു വീഴ്ച തുടങ്ങിയിട്ട്-വീട്ടില്‍ ജനാലയിലൂടെ ദിവസം മുഴുവന്‍ കാണുന്നത് അത് തന്നെയാണ്--       
കോളനിയിലെ പാര്‍ക്കിംഗ് ലോട്ടിന്‍റെ  മേല്‍മറയില്ലാത്ത ഭാഗത്ത്, പാര്‍ക്ക് ചെയ്യുന്ന കാറുകള്‍, രാവിലെ ഷവല്‍ ഉപയോഗിച്ച് മഞ്ഞുപാളികള്‍  നീക്കം ചെയ്താണ് ഉടമസ്തര്‍ പുറത്തേയ്ക്ക് എടുക്കുന്നത്.
പരിചയമില്ലാത്ത കാഴ്ച - അതുകൊണ്ട്, കണ്ടിരിക്കാന്‍ സുഖമുള്ള കാഴ്ച !-
വര്‍ഷം തോറും അനുഭവിക്കേണ്ടി വന്നാല്‍ - ഈ കാലാവസ്ഥയില്‍ ദിവസവും നാഴികകള്‍ കാറോടിച്ച് ജോലിക്ക് പോയിവരണമെന്നു വന്നാല്‍ -അത്ര സുഖമുള്ള കാഴ്ച്ചയായിരി ക്കില്ലെന്നു ചെറുപ്പക്കാരനായ ഇന്ത്യന്‍ അയല്‍വാസി -  
കോളനിയിലെ ഓരോ ചെറിയ മരക്കൊമ്പിന്‍റെ തുഞ്ചത്തും  ഓരോ കുടന്ന മഞ്ഞിന്‍റെ പൂക്കള്‍
വീട്ടിനു മുന്നിലെ വിശാലമായ ജലാശയം, നടുവില്‍ ഒരു ചെറിയ വൃത്തം മാത്രം ബാക്കി നിര്‍ത്തി, മരവിച്ചിരിക്കുന്നു-
ഉപരിതലത്തിലൂടെ നടക്കാമെന്ന നില -
(ജലാശയത്തിനു മുകളില്‍ ഘനീഭവിച്ച ഉപരിതലത്തില്‍  പന്ത് കളിക്കാനിറങ്ങിയ കുടുംബത്തിലെ പതിനാലുകാരന്‍ മകന്‍,പെട്ടെന്ന് കാല്‍ക്കീഴില്‍ പിളര്‍ന്ന ഐസിലൂടെ താഴത്തെ മരവിപ്പിക്കുന്ന തണുപ്പിലേയ്ക്ക് ഊര്‍ന്നിറങ്ങിയതും നിസ്സഹായരായി നോക്കി നിന്ന അച്ഛനമ്മമാരുടെ മുന്നില്‍ അവസാനിച്ചതും പത്രത്തില്‍ വന്നിരുന്നു)
വീടിന്‍റെ മുകള്‍ത്തട്ടില്‍ നിന്ന്,ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ, താഴ്ന്നിറങ്ങി, ആളുയരത്തില്‍, അന്തരീക്ഷത്തില്‍ ഉറഞ്ഞു നില്‍ക്കുന്ന ജലം -
സുതാര്യമായ ആകാശ വേരുകള്‍ --
അച്ചടക്കമുള്ള മഞ്ഞു മഴ! -
കാലാവസ്ഥാ ചാനലില്‍ 13 ഇഞ്ച്‌ കട്ടിയില്‍ മഞ്ഞു വീഴുമെന്നു പറഞ്ഞ ദിവസം  പതിമൂന്നിനപ്പുറവും ഇപ്പുറവും പോയില്ല - കൃത്യം പതിമൂന്ന് ഇഞ്ചില്‍ മഞ്ഞു മഴ നേര്‍ത്ത് അവസാനിച്ചതായി പിറ്റേന്നത്തെ 'കൊളംബസ് ഡിസ്പാച്ചി'ല്‍ വായിച്ചു.
ഒരു പെട്ടിക്കട പോലെ, അപ്പാര്‍ട്ട്‌മെന്‍റ് കോമ്പ്ലെക്സിന്‍റെ മൂലയില്‍ സ്ഥാപിച്ചിരിക്കുന്ന, മാലി ന്യം   നിക്ഷേപിക്കാനുള്ള 'പത്തായം', മുകളിലെ രണ്ടറ്റം മാത്രം മഞ്ഞിന് വെളിയില്‍ കാണിച്ച്,കിടന്നു- മയങ്ങുന്ന ഒരു വലിയ ഹിമക്കരടി പോലെ - സമയം തെറ്റിക്കാതെ വരുന്ന ട്രാഷ് ട്രക്ക് അതിന്‍റെ യന്ത്രക്കൈകള്‍ കൊണ്ട്,  മഞ്ഞില്‍ പുതഞ്ഞ പത്തായം പൊക്കിയെടുത്ത് ട്രക്കിലേയ്ക്ക് കമഴ്ത്തി--
മൂന്നടുക്ക് വസ്ത്രങ്ങളും തലയില്‍ തൊപ്പിയും കൈയില്‍ ഗ്ലൌസുമായാണ് പുറത്തേയ്ക്ക് ഇറങ്ങുന്നത്.
എന്നിട്ടും പത്തടി ദൂരം നടന്നാല്‍,നാസാരന്ധ്രങ്ങളില്‍ ഘനീഭവിക്കുന്ന ജലസാന്നിദ്ധ്യം അനുഭവപ്പെടും-
കൈയുറകളില്‍ നിന്ന് പുറത്തെടുത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൈവണ്ണകള്‍ക്ക്    അകത്തുകൂടി 'കടച്ചില്‍' പടരും --
ഒരു പുതിയ അനുഭവം എന്ന നിലയില്‍,ഈ പറഞ്ഞതത്രയും സുന്ദരമായി ആസ്വദിച്ചു എന്നു പറയാനാണ് ഇഷ്ടം -അതാണ്‌ സത്യവും -
ആ ചുറ്റുപാടില്‍, കണക്റ്റിക്കട്ട് വരെയുള്ള  യാത്ര ഒരു വല്ലാത്ത സാഹസികതയാവില്ലേ എന്ന് മകള്‍ക്ക്,അനുവിന്,സംശയമുണ്ടായിരുന്നു- യാത്രയില്‍ ഒരു ഭാഗവും ഡ്രൈവ് ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന് അവള്‍ ഒഴിഞ്ഞു-
അജിയുടെ ആത്മവിശ്വാസത്തിന്‍റെ ബലത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു.ഞാന്‍,സുശീല,അജി,അനു,അപ്പു---
 വെളുത്ത മഞ്ഞില്‍ പുതഞ്ഞു കിടന്ന വിശാലമായ ഭൂഭാഗത്തിന് നടുവിലൂടെ പോകുന്ന പാതയ്ക്ക് മാത്രം നനഞ്ഞ കറുപ്പ് - ട്രക്കുകളില്‍  ഉപ്പു നിറച്ച്, വഴിനീളെ വിതറിയാണ് റോഡില്‍ നിന്ന് മഞ്ഞുരുക്കിക്കളയുന്നത്-
ഒഹായോ കടന്ന് കഴിഞ്ഞ് യാത്രയുടെ ഒരു നല്ല ഭാഗം പെന്‍സില്‍വാനിയയുടെ മലനിരകളുടെ- ഇടയ്ക്കൊരു തവണ ന്യൂ യോര്‍ക്കിന്‍റെ ഏതോ ഭാഗത്തു കൂടി ഒന്നെത്തിനോക്കുന്നത് മാറ്റി നിര്‍ത്തിയാല്‍ - കയറ്റിറക്കങ്ങളിലൂടെ -  
അല്‍പം അസ്വസ്ഥപ്പെടുത്തുന്ന രണ്ടു കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നു -
ഒന്ന്  പ്രകൃതിയുടെ അധീശത്വം , വെളുത്ത്,സൌമ്യഭാവം കൈവിടാതെ ആശങ്കയുണ്ടാക്കുന്ന  മട്ടില്‍ വളര്‍ന്നു വരുന്നു- മഞ്ഞുമഴ കനക്കുന്നു -
രണ്ട്: കമഴ്ത്തി വെച്ച ആകാശത്തിന്‍റെ അര്‍ദ്ധഗോളത്തിനടിയില്‍ കാഴ്ചയ്ക്ക് എത്തിപ്പിടിക്കാവുന്ന ചുറ്റുവട്ടത്തിലത്രയും വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു- ഞങ്ങള്‍ ഏറെക്കുറെ ഒറ്റപ്പെടുത്തപ്പെട്ടിരിക്കുന്നു  
'ജീവിതം പോലെ രണ്ടറ്റവും കാണാത്തൊ-രാ വഴിയിങ്കല്‍' ഞങ്ങളുടെ വാഹനം മാത്രം ഉണ്ടായിരുന്ന ഒരു സന്ദര്‍ഭം വ്യക്തമായി ഓര്‍മ്മയില്‍ ഉണ്ട്  -
വെള്ള മൂടിയ,കുന്നുകള്‍ക്കിടയിലൂടെ,  എതിരെ വരുന്ന അപൂര്‍വ്വം വാഹനങ്ങളെ,ആശ്വാസമായി കണ്ട്, പകലിലും കാറിന്‍റെ ലൈറ്റ് തെളിയിച്ച്, ഞങ്ങള്‍ നീങ്ങി-എന്തെങ്കിലും യന്ത്രത്തകരാര്‍ കാരണം കാര്‍ നിര്‍ത്തേണ്ടി വന്നാല്‍, സഹായത്തിന് പോലീസിനെ പോലും വിളിക്കാന്‍ പറ്റുമെന്ന് കരുതാനാവാത്തത്രയും സംസ്കാരത്തില്‍ നിന്നകന്ന് എവിടെയോ ആയിരുന്നു  ഞങ്ങള്‍ - -- 
അശുഭ സൂചനകള്‍ നല്‍കിക്കൊണ്ട്,പാതയോരങ്ങളില്‍ പ്രകാശിക്കുന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു--
'പതുക്കെ പോകുക! മുന്നോട്ട് അമ്പതടി ദൂരം മാത്രം കാണാവുന്ന അവസ്ഥ !'
(പലപ്പോഴും അത് അമ്പതില്‍ നിന്ന് കുറഞ്ഞു ഇരുപത്തഞ്ചും പതിനഞ്ചും ഒക്കെയായി.തൊട്ടു മുന്നിലെ ഒരു ചെറിയ ഭാഗം റോഡ്‌ മാത്രമായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്.
'സൂക്ഷിക്കുക ! -പാലങ്ങള്‍ക്ക് മുകളില്‍ ജലം താരതമ്യേന വേഗം ഘനീഭവിക്കും !'
(നഷ്ടപ്പെടുന്ന ചൂട് കുറച്ചു നേരത്തേയ്ക്കെങ്കിലും നികത്താന്‍ പാലത്തിനടിയില്‍ ഭൂമിയില്ലാത്തതാവാം കാരണം- ഒരു തരത്തിലുള്ള Thermal isolation -
അല്ലെങ്കില്‍ അതിശൈത്യം വഹിച്ചു കൊണ്ടുള്ള കാറ്റ് മുകളിലും അടിയിലും ഒരേ പോലെ വീശിയടിക്കുന്നത് കൊണ്ടുമാവാം )
'മലഞ്ചെരിവുകളിലൂടെ, മഞ്ഞു മൂടിയ പാറക്കഷണങ്ങള്‍ ഉരുണ്ടു വന്നേയ്ക്കും !'
'ശക്തി കൂടിയ ഹിമക്കാറ്റിനു സാദ്ധ്യത !'
'കറുത്ത ഹിമം (black ice)! --കരുതലോടെ നീങ്ങുക !'-
(കറുത്ത ഹിമം കറുത്തിട്ടല്ല ! -  സുതാര്യതയിലൂടെ വ്യക്തമായി കാണുന്ന ടാറിട്ട റോഡ്‌ ആണ് എന്നു തോന്നുന്നു, ഹിമത്തിന്‍റെ  നേര്‍ത്ത പാളിക്ക് ആ ദുഷ്പേര് വാങ്ങിക്കൊടുത്തത്.കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ആപല്‍ക്കാരിയാണ്  black ice .)   
പെട്രോള്‍ നിറയ്ക്കാനായി മലമടക്കുകളില്‍ ഒരിടത്ത് കാര്‍ നിര്‍ത്തി -
പുറത്തിറങ്ങരുതെന്ന ശാസനയോടെ അജി പോയി -
ഹിമക്കാറ്റിനെ മുഖാമുഖം കാണാന്‍ സൌമ്യമായി വിലക്ക് ലംഘിച്ച് ഞാന്‍ പുറത്തിറങ്ങി- 
അഭൌമമായ അനുഭവം!
ശ്രദ്ധിക്കാതെ നിന്നാല്‍, പൊക്കിക്കൊണ്ടു പോകാന്‍ പോന്ന ചീറിയടിക്കുന്ന ഹിമക്കാറ്റ്- --
പൂവര്‍ഷം പോലെ വസ്ത്രത്തിലും ദേഹത്തും വന്നു വീഴുന്ന നേര്‍ത്ത മഞ്ഞു ശകലങ്ങളുടെ അനന്തമായ പ്രവാഹം --
താഴെ, കരുതലോടെ നീങ്ങിയില്ലെങ്കില്‍ വഴുതി വീഴാന്‍ എളുപ്പമായ മഞ്ഞു പാളി മൂടിയ നിലം -
തപ്പിയും തടഞ്ഞും മലയിറക്കം കഴിഞ്ഞ് സമതലങ്ങളില്‍ എത്തിയതോടെ പ്രകൃതി ഒന്നടങ്ങി- വെറും മഞ്ഞു മഴയിലേയ്ക്ക് ഒതുങ്ങി---
പ്ലാന്‍ ചെയ്തതില്‍ നിന്ന് ഒരു മൂന്നു മണിക്കൂര്‍ വൈകി, ഞങ്ങള്‍ കണക്റ്റിക്കട്ടിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയപ്പോള്‍ ---
നാല് ദിവസം കഴിഞ്ഞ് അവിടന്നു ന്യൂ ജെഴ്സിയിലെയ്ക്കും പിന്നീട് പുതു വര്‍ഷത്തെ സ്വീകരിക്കാന്‍ ബോസ്റ്റണിലേയ്ക്കും പോയപ്പോഴും മഞ്ഞുമഴ വിട്ട് വീഴ്ച്ചയില്ലാതെ തുടര്‍ന്നു--
പക്ഷേ,പെന്‍സില്‍വാനിയയിലെ മലമടക്കുകളില്‍ കണ്ട ആ പ്രകൃതിയോളം വരില്ല മറ്റൊന്നും ----

No comments:

Post a Comment