Thursday, October 20, 2016

അസൂയ

കഥ നടന്നത് വളരെ കാലം മുമ്പാണ് …… പണ്ട്… പണ്ടുപണ്ട്…കണ്ണാടി കണ്ടുപിടിക്കുന്നതിനും മുമ്പ്…… ഏതോ ദേശത്ത്…. സുന്ദരനും ചെറുപ്പക്കാരനുമായ കവി സുന്ദരിയും ചെറുപ്പക്കാരിയുമായ രാജുകുമാരിയെ കണ്ടുമുട്ടിയത് എങ്ങനെയെന്നറിയില്ല.. അവര്‍ തമ്മില്‍ അടുത്തത് എങ്ങനെയെന്നും … തന്‍റെ സങ്കല്‍പ്പത്തിലെ സൌന്ദര്യവും കവിതയും അവന്‍റെ കവിതകളില്‍ അവള്‍ കണ്ടിട്ടുണ്ടാവാം.. സ്വന്തം കവിതയുടെ ആത്മാവ്, അവളില്‍ അവനും – അങ്ങനെയാവാമവരടുത്തത്…. എന്തായാലും പ്രണയത്തിനോ വിവാഹത്തിനോ എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നതായി തോന്നുന്നില്ല – മധുവിധുവിനായി ഒരു മാളിക തന്നെ പണികഴിപ്പിച്ചിരുന്നുവെന്നും അതിനകത്ത് തോഴിയായി പോലും ആരെയും പ്രവേശിപ്പിച്ചിരുന്നില്ലെന്നും കരുതേണ്ടി വരും- കാരണം ഇവരെപ്പറ്റിയൊന്നും കഥയിലൊരു വാക്കും പറയുന്നില്ല.. ലോകത്ത് അന്ന്‍ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ എന്ന മട്ടിലാണ് കഥ! ആദ്യരാത്രിയില്‍ ചുരുണ്ടിടതൂര്‍ന്ന തന്‍റെ മുടി അവനുമുന്നില്‍ അഴിച്ചിട്ട് അവള്‍ ചോദിച്ചു: “എന്‍റെ മുടി കാണാന്‍….. ഭംഗിയുണ്ടോ…..?” മറുപടിയായി അവനൊരു കവിത ചൊല്ലുകയാണ് ചെയ്തത്- പതിനായിരം വരികളുള്ള ഒരു കവിത ! കണ്ണാടിയെന്തെന്നറിയാത്ത കാലം – പിറ്റേന്ന് രാവിലെ, കൊട്ടാരം നീന്തല്‍ക്കുളത്തിലെ കണ്ണാടി പോലുള്ള വെള്ളത്തിലേയ്ക്ക് മുടി വിടര്‍ത്തിയഴിച്ചിട്ട്‌, ഓരോ വരി കവിതയിലും വിസ്തരിച്ച സൌന്ദര്യം അവള്‍ കണ്ടറിഞ്ഞു. മുടിയെ പ്രതി, ഭര്‍ത്താവായ കവിയെ പ്രതി ചെറുതായി അഹങ്കരിച്ചു… രണ്ടാം രാത്രിയില്‍ തന്‍റെ കണ്ണുകളെകുറിച്ച്…, അടുത്ത രാത്രിയില്‍ തുളുമ്പുന്ന കവിളുകളെ കുറിച്ച്.., അതിനടുത്ത രാത്രിയില്‍ ചുണ്ടുകളെ കുറിച്ച്…. അവള്‍ ചോദ്യം ആവര്‍ത്തിച്ചു.. മറുപടിയായി ഓരോ തവണയും അവന്‍ കവിത ചൊല്ലി … ഓരോ തവണയും, പതിനായിരം വരികളുള്ള കവിത! അഞ്ചാം രാത്രിയിലാണ് അപ്രതീക്ഷിതമായി കുഴപ്പങ്ങളാരംഭിച്ചത്….. രാജകുമാരിയുടെ പിന്‍കഴുത്തില്‍ ഒരു മറുകുണ്ടായിരുന്നു. മുടി വകഞ്ഞു മാറത്തേക്കിട്ട്, പിന്‍കഴുത്ത് അവനെ കാണിച്ചുകൊണ്ട്, ദു:സൂചനകള്‍ തരാതിരുന്ന ആ രാത്രിയില്‍ അവള്‍ അവനോടു ചോദിച്ചു: ” എന്‍റെ മറുക് കാണാന്‍…..ഭംഗിയുണ്ടോ..?” അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു…. അല്‍പനേരം അവനൊന്നും പറഞ്ഞില്ല… പിന്നെ, ശബ്ദം താഴ്ത്തി പറഞ്ഞു: ” വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം…!” അവള്‍ക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു: ‘അവന്‍ കവിത ചൊല്ലിത്തുടങ്ങാത്തതെന്ത്…….?’ നിറഞ്ഞുനിന്ന നിശബ്ദതയേയും സ്വന്തം അഹന്തയേയും മുറിപ്പെടുത്തി, അല്‍പനേരത്തെ മൌനത്തിനു ശേഷം‍, അവള്‍ ചോദിച്ചു: “മറുകിനെ കുറിച്ച്…… ഒരു കവിത..യെഴുതാമോ…?” “എനിക്കാവില്ല!!” അവളെ സ്തബ്ദയാക്കി , ഒട്ടൊക്കെ സ്വകാര്യമായി അവന്‍ പറഞ്ഞു: ” അത് കണ്ടുകണ്ട് സ്വയം മറക്കാനല്ലാതെ അതെക്കുറിച്ച് ഒരു വരി എഴുതാന്‍ എനിക്കാവില്ല.” ഇപ്പോള്‍ അവള്‍ പ്രകടമായും ഞെട്ടി. …….എങ്കിലും മനസ്സില്‍ എവിടെയോ, അവന്‍ കവിത എഴുതുമെന്നും തന്നെ ചൊല്ലിക്കേള്‍പ്പിക്കുമെന്നും തന്നെ അവള്‍ വിശ്വസിച്ചു…. പിറ്റേന്ന്‍, കൊട്ടാരം നീന്തല്‍ക്കുളത്തിലെ കണ്ണാടി പോലുള്ള വെള്ളത്തില്‍ ചാഞ്ഞും ചെരിഞ്ഞും നിന്നവള്‍ നോക്കി ….. മറുക് കാണാനാകാത്ത നിരാശയില്‍ മടങ്ങി…. മാറത്തേയ്ക്ക് വകഞ്ഞിട്ട മുടിയുമായി, അടുത്തൊരു പകല്‍ സമയത്ത്, അവള്‍ എന്തോ ചിന്തയില്‍ മുഴുകി നില്‍ക്കുകയായിരുന്നു. ചവിട്ടടി കേള്‍പ്പിക്കാതെ അവന്‍ പിന്നില്‍ എത്തിയത് അവളറിഞ്ഞില്ല….. മുഴക്കമുള്ള, അപരിചിത ശബ്ദത്തില്‍ അവന്‍ മന്ത്രിച്ചു: “….അത് കണ്ടുകഴിഞ്ഞവര്‍ എല്ലാം നേടിയവര്‍….കാണാത്തവരോ‍, മോചനമില്ലാത്ത പാപികളും‍..” അവള്‍ ഞെട്ടിത്തിരിഞ്ഞു. ആ മുഖത്ത് സ്വപ്നം കാണുന്ന ഭാവമായിരുന്നു. അവന്‍റെ കണ്ണുകളിലെ കറുത്ത മറുകുകളില്‍ തന്‍റെ പ്രതിരൂപം ചെറുതായതായി അവളറിഞ്ഞു. രണ്ടു തരത്തില്‍ രാജകുമാരിയുടെ മനസ്സില്‍ അസൂയ നാമ്പിട്ടു. അവന്‍ കാണുന്ന ‘വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം’ തനിക്ക് കാണാനാകുന്നി ല്ലെന്നതോര്‍ത്ത് അവനോടുള്ള അസൂയ! തന്നെക്കാള്‍ സൌന്ദര്യമുള്ളതെന്ന നിലയില്‍ മറുകിനോടുള്ള അസൂയ!! അവള്‍ തിന്നാതായി….കുടിക്കാതായി….കുളിക്കാതായി…ഉറങ്ങാതായി….. മൂടിയ മനസ്സുമായി അവള്‍ കൊട്ടാരത്തിനകതെവിടെയോ പോയി കിടന്നു… പുറത്തെ തിണ്ണയില്‍ തൂണും ചാരി, ദൂരെയെവിടെയോ കണ്ണും നട്ട്, അവനവന്‍റെ സ്വപ്നങ്ങളില്‍ ഒതുങ്ങി……. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാറെ, ഒരു രാവിലെ അവള്‍ തുറന്നുകിടന്നിരുന്ന വാതിലിലൂടെ പുറത്തേക്കിറങ്ങി…… നീന്തല്‍ക്കുളത്തിനു നേരെ നടന്നു…. കണ്ണാടി പോലുള്ള ജലത്തില്‍ അവള്‍ സ്വന്തം പ്രതിബിംബം കണ്ടു…. ഉള്ളും ഓജസ്സുമില്ലാതെ ജീവസ്സറ്റ മുടി …. കറുപ്പ് പടര്‍ന്നു, കുഴിഞ്ഞ കണ്‍തടങ്ങള്‍…. ഒട്ടിയ കവിളുകള്‍…. കരുവാളിച്ച ചുണ്ടുകള്‍ …. അവള്‍ക്ക് മനസ്സിലായി: തന്‍റെ സൌന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു….താനൊരു ചവറായിരിക്കുന്നു… വിചിത്രമായ ഒരു സംതൃപ്തി മനസ്സില്‍ നിറയുന്നതിന്‍റെ സുഖം നുണഞ്ഞ്, അവള്‍ അവനെ അന്വേഷിച്ചു ചെന്നു. അവന്‍റെ മുന്നില്‍ ചെന്ന് നിന്നു.. അവളെ കണ്ട ആവേശത്തില്‍ ആ മുഖം തെളിഞ്ഞു- മുന്നില്‍ രൂപപ്പെട്ടിരുന്ന ചിലന്തിവല കൈകൊണ്ടു തട്ടിമാറ്റിയപ്പോള്‍ മുഖത്ത് കൂടുതല്‍ പ്രകാശം വീണതുമാവാം… അവള്‍ അല്‍പസമയം ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഉള്ളില്ലാത്ത മുടി വകഞ്ഞു മാറത്തേക്കിട്ട്, മെലിഞ്ഞു ശോഷിച്ച പിന്‍കഴുത്ത് അവനുനേരെ തിരിച്ച്, ശാന്തയായി ചോദിച്ചു: “എന്‍റെ മറുക് കാണാന്‍ ഭംഗിയുണ്ടോ..?” ഇരുന്നിടത്തുനിന്ന്‍ ആകാവുന്ന ശക്തിയില്‍ പിടഞ്ഞെണീറ്റ്, അവളെ ദുര്‍ബലമായി ആലിംഗനം ചെയ്ത്, ദീര്‍ഘശ്വാസത്തിന്‍റെ ശബ്ദത്തില്‍ അവന്‍ പറഞ്ഞു: “വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം…!” നിയന്ത്രിക്കാനാവാത്ത കോപത്തില്‍ അവള്‍ വിറച്ചു. കൈയില്‍ കരുതിയിരുന്ന ആയുധം, കട വരെ അവന്‍റെ നെഞ്ചില്‍ കുത്തിയിറക്കി, അവളവനെ മറിച്ചിട്ടു- അവനരികില്‍ ചടഞ്ഞിരുന്ന്‍, അവന്‍റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി, മയമില്ലാത്ത ശബ്ദത്തില്‍ അവള്‍ ചോദിച്ചു: “പറ!..എന്‍റെ മറുക് കാണാന്‍ ഭംഗിയുണ്ടോ?” അവസാനശ്വാസത്തിന് മുമ്പ്, തപ്പിയും തടഞ്ഞും അവന്‍ പറയാന്‍ ശ്രമിച്ചു: “അത്….. കണ്ടു…കണ്ട്…സ്വയം…മറക്കാനല്ലാതെ……” സമയം സന്ധ്യ കഴിഞ്ഞിരുന്നു… അവന്‍റെ ശരീരം അവളുടെ കോപത്തിന് എത്തിപ്പെടാനാവാത്ത ഇടത്തുനിന്ന്, ശബ്ദമില്ലാതെ പറഞ്ഞുകൊണ്ടിരുന്നു: “വാക്കുകള്‍ക്ക് വഴങ്ങാത്ത സൌന്ദര്യം..” കൊട്ടാരത്തിനകത്തുനിന്ന് കൊണ്ടുവന്നിട്ട മരം കൊണ്ടുള്ള ഇരിപ്പിടത്തില്‍ കയറിനിന്ന്, മുറ്റത്തെ തണല്‍ വൃക്ഷത്തിന്‍റെ കൊമ്പില്‍ അവള്‍ കയറിന്‍റെ ഒരറ്റം ബന്ധിച്ചു.. മറ്റേയറ്റത്തിട്ട കുരുക്ക്, മറുകിനെ പൊതിയുന്ന മട്ടില്‍ കഴുത്തില്‍ മുറുക്കി… തണുക്കാത്ത രോഷം മറച്ചു വെയ്ക്കാതെ മറുകിന് മാത്രം കേള്‍ക്കാനായി, അവസാനമായി അവള്‍ പറഞ്ഞു: “നീ ജീവിച്ചുകൂട …ഒരിക്കലും മങ്ങാതെ, മുറിവേല്‍ക്കാതെ, നീ മാത്രം ജീവിച്ചുകൂട…!” read more http://malayalanatu.com/archives/2405

Monday, October 17, 2016

പ്രണയപ്പൂട്ടുകളും മറ്റും

ഒരേ സമയം പാടലനിറത്തിലുള്ള മേലാപ്പും പരവതാനിയുമായി  നവംബറില്‍ സിഡ്നിയെ സ്വപ്നം പോലെ കൊണ്ടുനടന്ന ജക്കരന്ത മരങ്ങള്‍ പുത്തന്‍ പച്ചയുമായി ഗ്രീഷ്മത്തിലേയ്ക്ക് കടന്നിരുന്നു. മുപ്പത്തൊമ്പത് ഡിഗ്രിയിലേയ്ക്കും നാല്‍പ്പത്തൊന്നു ഡിഗ്രിയിലേയ്ക്കും ഒന്നെത്തിനോക്കി, മടങ്ങി ശരാശരി ചൂട് ഇരുപതുകളില്‍ തന്നെ തട്ടിയും തടഞ്ഞും തുടര്‍ന്നു.
അപ്പോഴും, ഇടവിട്ട്, കൊടുങ്കാറ്റും ഇടിയും മഴയും കാലാവസ്ഥാപ്രവചനങ്ങളായി വന്നു- പ്രകൃതി, അവയെ, ഫലത്തില്‍ ചാറ്റല്‍ മഴകളില്‍ അവസാനിപ്പിച്ചു.-
പ്രവൃത്തിദിവസങ്ങളിലും ഒരു സുഖവാസകേന്ദ്രത്തിന്‍റെ അനായാസത അനുഭവപ്പെടുന്ന നഗരാന്തരീക്ഷത്തില്‍, ക്രിസ്മസും പുതുവര്‍ഷവും അടുത്തതോടെ, നമ്മുടെ നാട്ടില്‍ നിന്ന് വ്യത്യസ്തമായി, തിരക്കും ബദ്ധപ്പാടും ഒന്നുകൂടി കുറഞ്ഞു. ഓഫീസുകളും ഒഴിവുകാല മാനസികാവസ്ഥയിലാണെന്ന്‍ ജോലിയിലുള്ള സുഹൃത്തുക്കള്‍ പറയുമായിരുന്നു. 'ഒരാഴ്ചകൂടി കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് രംഗമടക്കം മിക്കവാറും നിശ്ചലമാകും. യൂറോപ്പിലും പടിഞ്ഞാറന്‍ നാടുകളിലും പതിവുള്ളത് പോലെ.'
ഓഫീസ് സമയം കഴിഞ്ഞ് പകല്‍ അവസാനിക്കാന്‍ ഒരുപാടു നേരം ബാക്കിയുള്ള മാസങ്ങള്‍-
അര്‍ദ്ധരാത്രിക്കും വെറുതെ നാട് ചുറ്റാന്‍ തയ്യാറുള്ള കുടുംബാംഗങ്ങള്‍ ‍-
യാത്രകള്‍ മുടക്കമില്ലാതെ തുടര്‍ന്നു --
സിഡ്നിക്കകത്തും പുറത്ത് ന്യൂ സൌത്ത് വെയില്‍സിന്‍റെ ഉള്ളില്‍ തന്നെയുള്ള പ്രദേശങ്ങളിലും--
കടപ്പുറം- കടലിടുക്ക്- ഉള്‍ക്കടല്‍- ജെട്ടി- തടാകം- പുഴയോരം എന്നിവകളിലേയ്ക്ക് -
അല്ലെങ്കില്‍, ചെറുതും വലുതുമായ പാര്‍ക്കുകളുടെ പച്ചപ്പിന്‍റെ സമൃദ്ധിയിലേയ്ക്ക്-
അതുമല്ലെങ്കില്‍, മലമടക്കുകളിലും മുകളിലും ഉള്ള ലുക്ക്ഔട്ടുകളിലേയ്ക്ക്..
റോയല്‍ നാഷണല്‍ പാര്‍ക്ക് ഒരു വശത്തുകൂടി മുറിച്ചു കടന്ന്‍, ഗോംഗ് എന്നറിയപ്പെടുന്ന വോളംഗോംഗിലേയ്ക്കുള്ള വഴിയില്‍, കിഴുക്കാംതൂക്കായ ഇല്ലവാര മലഞ്ചെരിവില്‍ സ്ഥിതി ചെയ്യുന്ന സബ്ലൈം പോയന്‍റില്‍ ഒന്നിലധികം തവണ പോയി. ആദ്യം ബൈക്കിന്‍റെ പിന്നിലിരുന്നും അടുത്ത തവണ എല്ലാവരുമൊത്ത് കാറിലും-  ഇരുചക്രവാഹനത്തിലെ യാത്രയില്‍ വിശേഷിച്ചും, വഴിതന്നെ മികച്ച ദൃശ്യാനുഭവമാണ്- സ്പീഡ് ബ്രേക്കറുകളും കേടുപാടുകളുമില്ലാത്ത, വ്യക്തമായി ലെയ്ന്‍ തിരിച്ചിട്ടിട്ടുള്ള, പൊടി പറക്കാത്ത വീതിയേറിയ പാതയില്‍, വശത്തുള്ള പ്രത്യേക ലെയ്നിലൂടെ വ്യായാമത്തിന്‍റെ ഭാഗമായി യാത്രചെയ്യുന്ന സൈക്കിള്‍ യാത്രക്കാരെ കാണാം. പലയിടത്തും, ഒരു തെങ്ങുയരത്തില്‍ ഇരുവശവും പാറകള്‍ ചെത്തിയെടുത്താണ് റോഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്. ഹെയര്‍പിന്‍ ബെന്‍ഡുകളിലൂടെ പോകുന്ന പാതക്കിരുവശവും, ഇടതൂര്‍ന്ന വനങ്ങളാണ്.   .
ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തന്നെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട നാല്‍പ്പതിനായിരം ഏക്കറോളം വിസ്തൃതിയില്‍ പരന്ന്‍ കിടക്കുന്ന മഴക്കാട് റോയല്‍ നാഷണല്‍ പാര്‍ക്ക് ആയത് കാലമേറെ കഴിഞ്ഞ്, ബ്രിട്ടീഷ് രാജ്ഞി ആ വഴി കടന്നു പോയതിനു ശേഷമാണ്. നടക്കാനും  സൈക്ലിംഗിനും കയാക്കിംഗിനും ഹൈക്കിംഗിനും സാഹസിക പര്‍വതാരോഹണങ്ങള്‍ക്കും സൌകര്യമുള്ള പാര്‍ക്കിന്‍റെ ഉള്‍ഭാഗങ്ങളിലേയ്ക്കുള്ള യാത്ര മറ്റൊരവസരത്തിലേ നടക്കു എന്നറിയാമായിരുന്നു.
സമുദ്രത്തിന്‍റെ ഓരം ചേര്‍ന്ന് മുപ്പതു കി.മീ. നീളത്തില്‍ കിടക്കുന്ന 'കോസ്റ്റ് വാക്ക്' പറ്റുമെങ്കില്‍ മുഴുവനായും നടന്നുകാണണമെന്നുമുണ്ടായിരുന്നു. [ഫലത്തില്‍, ആ യാത്ര നടന്നില്ല- മറ്റു പല യാത്രകളുടെ തിരക്കില്‍...]
അവിടവിടെ, ഭക്ഷണശാലകളും വൃത്തിയുള്ള ടോയ് ലറ്റുകളും എടുത്തു പറയേണ്ട വിനോദയാത്രാസൌകര്യങ്ങള്‍ തന്നെയാണ്. ദീര്‍ഘദൂരപാതകളില്‍, കൃത്യമായ ദൂരം ഇടവിട്ട്, വൃത്തിയില്‍ പരിപാലിക്കപെടുന്ന റെസ്റ്റ്റൂമുകള്‍ ഇല്ലാത്ത അനുഭവം സിഡ്നിയില്‍ എവിടെയും ഉണ്ടായില്ല.

ദൈനംദിന ജീവിത സൌകര്യങ്ങള്‍ ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍ നയം, കൃത്യമായ നികുതി കൊടുക്കുന്നതിന് സാധാരണക്കാരന് പ്രേരണയാകുന്നു എന്ന്‍ പതിനാറു വര്‍ഷങ്ങളായി സിഡ്നിയില്‍ ജോലി ചെയ്യുന്ന ബന്ധു, സന്തോഷ്‌ പറഞ്ഞു.
 
ചരല്‍ക്കല്ലുകളും പാറകളും അടിയില്‍ കല്‍ക്കരിയുടെ കനത്തിലുള്ള അടരുകളുമായി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലൂടെ രൂപപ്പെട്ടതാണ് ഇല്ലവാര മലഞ്ചെരിവ്. .
റോയല്‍ നാഷനല്‍ പാര്‍ക്കിന്‍റെ തെക്കേ അറ്റം ചേര്‍ന്നുള്ള ഓട്ട്ഫോര്‍ഡ് ലുക്ക്ഔട്ടിലാണ് ഞങ്ങള്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്.
ഇത്തരം ലുക്ക്ഔട്ട് പോയന്‍റുകള്‍, ബീച്ചുകള്‍ പോലെ തന്നെ സമൃദ്ധമാണ്‌ സിഡ്നിയിലും പരിസരങ്ങളിലും.. കാടിന്നുള്ളിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ വശത്തേ യ്ക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ ചെറിയ ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നു. ലുക്ക്ഔട്ടിന്‍റെ പേരുമായി. വണ്ടി പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് നിര്‍ത്തി, കാടിന്നുള്ളിലൂടെ അല്പദൂരം നടന്നാല്‍ കാടും മലയും ആകാശവും സമുദ്രവും ചേര്‍ന്നൊരുക്കുന്ന അപൂര്‍വ ദൃശ്യങ്ങളില്‍ ഒന്നിലേയ്ക്ക് നമ്മള്‍ ചെന്നുചേരുന്നു. അത്യാവശ്യം ഇരിപ്പിടങ്ങളും സുരക്ഷ ഉറപ്പാക്കുന്ന അരമതിലും കാഴ്ചയുടെ ചെറിയ വിവരണം തരുന്ന ബോര്‍ഡും എല്ലാത്തിലുമുണ്ട്...

കാറുകളിലും ബൈക്കുകളിലുമായി ഇരുപതോ മുപ്പതോ പേര്‍, കാഴ്ചകള്‍ കണ്ടും ചിത്രങ്ങള്‍ എടുത്തും സ്ഥലത്തുണ്ടായിരുന്നു.  ഒരു കൂട്ടര്‍ കാട്ടിലേയ്ക്കുള്ള നടപ്പാതയിലൂടെ നടന്ന്‍ മറഞ്ഞു. പിന്നില്‍, കാടിനുള്ളില്‍ തന്നെ ഒരു ട്രെയിന്‍ വന്നു നിന്നതിന്‍റേയും അല്പം കഴിഞ്ഞ് യാത്ര തുടര്‍ന്നതിന്‍റേയും ശബ്ദം കേട്ടു.. മിക്കവാറും, ബുഷ്‌വാക്കിംഗിനെത്തുന്ന വരുടെ മാത്രം സൌകര്യത്തിനായി ഓടുന്ന വണ്ടിക്ക് ആളെക്കയറ്റാനും ഇറക്കാനും മാത്രമായാണ്  ഇപ്പോള്‍ ഓട്ട്ഫോര്‍ഡ് റെയില്‍വെ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്-

പാരാഗ്ലൈഡിംഗിനും ഹാംഗ് ഗ്ലൈഡിംഗിനും പ്രസിദ്ധമായ സ്റ്റാന്‍വെല്‍ ടോപ്സിലെ ബാള്‍ഡ്ഹില്‍ ലുക്ക്ഔട്ടിലേയ്ക്കാണ് അവിടെനിന്ന്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.- മൂന്നോ നാലോ പേര്‍ ഭീമന്‍ ചിറകുകളുടെ സഹായത്തോടെ ഉയരത്തില്‍ ചുറ്റിക്കൊണ്ടിരുന്നു

നേരെ താഴെയുള്ള ബീച്ചിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തില്‍ ലോറന്‍സ് ഹാര്‍ഗ്രേവ് എന്ന സാഹസികനായ എഞ്ചിനീയര്‍ അകം പൊള്ളയായ, ചതുര സ്തംഭാകൃതിയിലുള്ള box kites ന്‍റെ ശൃംഖലകളുപയോഗിച്ച് മനുഷ്യന് പറക്കാമെന്നു തെളിയിച്ചത്. 1894 നവംബര്‍ 12 ആം തിയതി നാല് പട്ടങ്ങള്‍ കൂട്ടിക്കെട്ടിയ സംവിധാനത്തിന്‍റെ സഹായത്തോടെ ഭൂമിയില്‍ നിന്ന്‍ പതിനാറടി ഉയരത്തിലേയ്ക്ക് ഹാര്‍ഗ്രേവിന് ഉയരാനായി ഉദ്ദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 1903 ഡിസംബര്‍ 17ന്  ആദ്യ വിമാനം  പറപ്പിക്കാന്‍ റൈറ്റ് സഹോദരര്‍ക്ക് ഉത്തേജനം കൊടുത്ത ഘടകങ്ങളില്‍ ഒന്നായിരുന്നു ഹാര്‍ഗ്രേവിന്‍റെ പ്രകടനം..
സ്റ്റാന്‍വെല്‍ ലുക്ക്ഔട്ടിനോടു ചേര്‍ന്ന്‍ 1940 ല്‍ സ്ഥാപിച്ചിരുന്ന ഓടില്‍ നിര്‍മ്മിച്ച ഹാര്‍ഗ്രേവിന്‍റെ സ്മാരക ഫലകം കഴിഞ്ഞ വര്‍ഷം മോഷണം.പോകുകയുണ്ടായി. അത് ഇളക്കിയെടുക്കാന്‍ ഉപയോഗിച്ച ഇരുമ്പു പാരയും ചങ്ങലയും മോഷണം നടന്ന സ്ഥലത്ത് തന്നെ കിടന്നിരുന്നു
ദിവസങ്ങള്‍ കഴിഞ്ഞ്, അര കി.മീ. ദൂരത്തൊരു പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഫലകവും കിട്ടി.
പൂര്‍വസ്ഥാനത്ത് തന്നെ പുന:പ്രതിഷ്ഠയും നടന്നു.

സ്റ്റാന്‍വെല്‍ പാര്‍ക്കിനെയും ഓട്ട്ഫോര്‍ഡ്നേയും വോളംഗോംഗിന്‍റെ വടക്ക് ഭാഗവുമായി ബന്ധിപ്പിക്കുന്ന ലോറന്‍സ് ഹാര്‍ഗ്രേവ്‌ ഡ്രൈവിന്‍റെ ഒരു ഭാഗം 2003 ല്‍ എന്നേയ്ക്കുമായി അടച്ചിട്ടു. മലഞ്ചെരിവില്‍ നിന്ന്‍ ഉരുളന്‍ കല്ലുകളും പാറക്കഷണങ്ങളും തെന്നിവീണു ണ്ടായിക്കൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇത്. പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍, പരിഹാരമായി പണിത സീ.ക്ലിഫ് ബ്രിഡ്ജ് എന്ന അദ്ഭുതമായിരുന്നു അടുത്ത വഴിക്കാഴ്ച..

പാലത്തിന്‍റെ പേര്, മത്സരത്തില്‍ പങ്കെടുത്ത്, സമ്മാനം നേടിയ പതിനൊന്നുകാരി പെണ്‍കുട്ടി നിര്‍ദ്ദേശിച്ചതായിരുന്നു ഒരുപാട് പരസ്യചിത്രങ്ങളിലും ചലചിത്രങ്ങളിലും ഇടം കണ്ടെത്തിയ ഈ പാലവും അവിടെ നിന്ന് ലഭിക്കുന്ന കാഴ്ചയും, പ്രകൃതിയും മനുഷ്യന്‍റെ ശില്പ വൈദഗ്ദ്ധ്യവും ചേരുമ്പോഴുണ്ടാവുന്ന സാദ്ധ്യതയുടെ അവിശ്വസനീയമായ ഉദാഹരണമാണ്. സൈക്കിള്‍ സവാരിക്കാര്‍ക്കും  കാല്‍നടക്കാര്‍ക്കും മൊട്ടോര്‍വാഹനങ്ങള്‍ക്കും വേറെവേറെ ലെയ്നുകള്‍ ഉണ്ട്. ബ്രിഡ്ജിന്‍റെ ഒരുവശം കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ മല മറുവശം അലയടിക്കുന്ന ശാന്തസമുദ്രം.
ലോഹനിര്‍മ്മിതമായ സുരക്ഷാവേലിയോട് ചേര്‍ന്ന്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അയവില്‍ കെട്ടിയിരിക്കുന്ന ലോഹച്ചങ്ങല കാണാം. അതില്‍, പൂട്ടിയ നിലയില്‍ ഞാന്നുകിടക്കുന്ന അസംഖ്യം പൂട്ടുകളും! സബ്ലൈം പോയന്‍റ് എന്ന ഞങ്ങളുടെ അന്നത്തെ ലക്ഷ്യസ്ഥാനത്തും കൌതുകകരമായ ഈ സംവിധാനം കണ്ടു..
കമിതാക്കള്‍, സ്വന്തം പ്രേമത്തിന്‍റെ ഉറപ്പിനും സുരക്ഷയ്ക്കും വേണ്ടി, അവശേഷിപ്പിച്ചു പോകുന്നവയാണ് പൂട്ടുകള്‍. പാലത്തിന്‍റെ കമ്പിയഴികളില്‍ തന്നെയായിരുന്നു നേരത്തെ ഇവ തൂങ്ങിക്കിടന്നിരുന്നത്. ഭാരവും തുരുമ്പും പാലത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് കണ്ട അധികൃതരാണ്, മുഷിപ്പന്‍ സദാചാരപ്പോലീസ് ചമയാതെ/ പൂട്ടുകള്‍ക്കായി ചങ്ങല നിര്‍മ്മിച്ചത്- ഉദ്ദേശ്യം വ്യക്തമാക്കുന്ന ബോര്‍ഡുമുണ്ടടുത്ത്:
'പാലത്തിന്‍റെ അഴികള്‍ ഒഴിവാക്കി നിങ്ങളുടെ പ്രണയപ്പൂട്ടുകള്‍ ഈ ചങ്ങലകളില്‍ കോര്‍ക്കുക.!.'

പ്രണയപ്പൂട്ടുകള്‍ക്ക് നൂറുവര്‍ഷം പഴക്കമുള്ള ഒരു കഥ പറയാനുണ്ട്. ഒന്നാം ലോകമഹാ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. നഡ എന്ന സ്കൂള്‍ ടീച്ചറും റെല്‍ജാ എന്ന സെര്‍ബിയന്‍ ഓഫീസറുമാണ് കഥാപാത്രങ്ങള്‍. വിവാഹനിശ്ചയം കഴിഞ്ഞ്, യുദ്ധത്തില്‍ പങ്കെടുക്കാന്‍ യാത്രയായ കാമുകന്‍ ഗ്രീസില്‍ വെച്ച് മറ്റൊരു യുവതിയുമായി  പ്രേമത്തിലായി. പ്രണയ നൈരാശ്യത്തില്‍നിന്ന്‍ കരകയറാതെ നഡ രോഗഗ്രസ്തയായി- ചെറുപ്പത്തില്‍ തന്നെ മരണത്തിനു കീഴടങ്ങി.

അന്നുതൊട്ട്, നാട്ടിലെ പെണ്‍കുട്ടികള്‍, സ്വന്തം പേരും കാമുകന്‍റെ പേരും എഴുതിച്ചേര്‍ത്ത പൂട്ടുകള്‍ നഡയും റെല്‍ജയും പതിവായി സന്ധിക്കാറുണ്ടായിരുന്ന പാലത്തിന്‍റെ അഴികളില്‍ ബന്ധിച്ച്, താക്കോല്‍ ദൂരെ വലിച്ചെറിയുന്നത് പതിവാക്കി-

നഷ്ടപ്പെടാതിരിക്കാന്‍, പ്രണയത്തെ പൂട്ടിവെയ്ക്കുക !
       
വ്യക്തികളുടെ മാനസികാവസ്ഥകള്‍ കണ്ടറിഞ്ഞുള്ള നിര്‍ദ്ദേശങ്ങള്‍ ഉയരം കൂടിയ പല സ്ഥലങ്ങളിലും കാണാം. സംശയകരമായ മട്ടില്‍ ഒറ്റയ്ക്ക് ആരെങ്കിലും കൂടുതല്‍ നേരം അങ്ങനെയുള്ള മുനമ്പുകളില്‍ നില്‍ക്കുന്നത് കണ്ടാല്‍, ബോര്‍ഡില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചറിയിക്കണം എന്ന്‍ മറ്റുള്ളവര്‍ക്കുള്ള നിര്‍ദ്ദേശത്തെക്കാള്‍ ശ്രദ്ധേയമായി തോന്നിയത്, ഒരുപക്ഷേ ഭാരിച്ച മനസും, ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി, വന്നു നില്‍ക്കുന്നവരോട് നേരില്‍ സംവദിക്കുന്ന മറ്റു ചില നിര്‍ദ്ദേശങ്ങളാണ്..
'ആശ വിടരുത്'
'ഇനി വരാനുള്ളത് നല്ല ദിവസങ്ങള്‍'
'പിന്തിരിയു..സഹായിക്കാന്‍ തയ്യാറായി ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.'

സബ്ലൈം പോയന്‍റിലേയ്ക്ക് പോകാനായി വീണ്ടും ഉയരങ്ങളിലേയ്ക്ക് പോകുന്നതിന്നിടെ, സമുദ്ര നിരപ്പില്‍ നിന്ന്‍ നാനൂറിലധികം അടി ഉയരത്തില്‍ പാറപ്പുറത്ത് തന്നെ സ്ഥിതിചെയ്യുന്ന ഹെലന്‍സ്ബര്‍ഗിലെ വെങ്കിടേശ്വര ക്ഷേത്രത്തിലും പോയി.
വശ്യമായ പ്രകൃതി സൌന്ദര്യത്താല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത് 1978 ലാണ്. ഏതാനും ഭക്തര്‍ക്കുണ്ടായ ദിവ്യദര്‍ശനമാണ് വേദവിധിയനുസരിച്ചുള്ള ക്ഷേത്രനിര്‍മ്മാണത്തില്‍ കലാശിച്ചത് എന്ന്‍ ഭക്തര്‍ പറയുന്നു.  നാല് ചുറ്റമ്പലങ്ങളുള്ള വലിയ ക്ഷേത്രമാണിത്. ശ്രീ വെങ്കിടേശ്വരസ്വാമി, ലക്ഷ്മി ദേവി, ചന്ദ്രമൌലിയായ ശിവന്‍, ത്രിപുര സുന്ദരി തുടങ്ങിയവരുടെ പ്രതിഷ്ഠകളുണ്ട്.

ദര്‍ശനത്തിനെത്തിയവരില്‍ വിദേശികളും ഏറെ പേരുണ്ടായിരുന്നു. കാണിക്കപ്പെട്ടിയില്‍ ഡോളറും സെന്റുമിട്ട്, ആപ്പിളും ഓറഞ്ചും പ്രസാദമായി വാങ്ങിയ യു.എസ്.എ. ക്ഷേത്രത്തിലെ അനുഭവം ഓര്‍മ്മ വന്നു 
ചുറ്റും  ചിറകടിച്ചു പറക്കുന്നത് ഭംഗിയുള്ള കോക്കറ്റു പക്ഷികള്‍. 
അമ്പലത്തിനോടു ചേര്‍ന്നുള്ള കാന്‍റീനില്‍ നിന്ന്‍ സ്വാദുള്ള മസാലദോശയും വടയും കിട്ടി.. ക്ഷേത്രത്തില്‍ കയറുന്നത് ഇനിയൊരവസരത്തിലാവാം എന്ന്‍ തീരുമാനിച്ച് (ഇതും നടന്നില്ല.) ഞങ്ങള്‍ യാത്ര തുടര്‍ന്നു.
വീണ്ടും കാട്-
കാടിനുള്ളിലൂടെ ഹെയര്‍പിന്‍ ബെന്‍ഡുകള്‍...
സബ്ലൈം പോയന്‍റ്!

മറ്റു ലുക്ക്ഔട്ടുകളില്‍ നിന്ന്‍ ഇതിനുള്ള മേന്മ, കൂടുതല്‍ ഉയരത്തില്‍ ആയതുകൊണ്ട് കൂടുതല്‍ വിസ്താരത്തില്‍ ,കൂടുതല്‍ മനോഹരമായ കാഴ്ചകളാണ് മുന്നില്‍ എന്നത് തന്നെയാണ്. ഇവിടെ നിന്ന് കാടിനുള്ളിലൂടെ താഴോട്ടിറങ്ങാന്‍, 850 മീ. നീളത്തില്‍ സബ്ലൈം പോയന്‍റ് ട്രാക്ക് എന്ന അസംസ്കൃതമായ നടവഴിയുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ ഉദ്യമത്തിന് തുനിയരുത് എന്ന മുന്നറിയിപ്പ് വഴിയുടെ തുടക്കത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വശത്ത് സ്ഥാപിച്ചിട്ടുള്ള ചങ്ങലയില്‍ പിടിച്ച്,ദുര്‍ഘടമായ വഴിയിലൂടെ കുറച്ചു ദൂരം ഇറങ്ങിനോക്കി. ഏറെക്കുറെ കുത്തനെയുള്ള ഇറക്കമാണ്...

തോളത്ത് സ്വയം തട്ടി, സ്വയം പറഞ്ഞു : ഇനിയൊരിക്കലാവാം ..
ഞങ്ങള്‍ മടങ്ങി
ഇവിടത്തെ കാലാവസ്ഥയില്‍, ചുറ്റുപാടില്‍, പകല്‍ മുഴുവന്‍ പുറത്ത് ചുറ്റിത്തിരിഞ്ഞു  വീട്ടിലെത്തിയാലും യാത്രാക്ഷീണം തോന്നാറില്ല

അത്താഴത്തിനു ശേഷം, വായിച്ച കൊണ്ടിരിക്കുന്ന പുസ്തകമെടുത്തു. 'The First Australians'
'അതെങ്ങനെ തുടങ്ങുന്നു' എന്ന അടുത്ത അദ്ധ്യായം വായിച്ചു.തുടങ്ങി...
അബൊറിജിനലുകളെ തുരത്തിയും കൊന്നൊടുക്കിയും ബ്രിട്ടീഷുകാര്‍ ഈ രാഷ്ട്രം കൈയടക്കി യതിന്‍റെ ചരിത്രമാണ്. എഴുത്തുകാര്‍ ആദിവാസികളുടെ ഇന്നത്തെ തലമുറയില്‍ പെട്ട ഗവേഷകരും എഴുത്തുകാരുമാണ്
മനസ്സിനെ ഉലച്ച ആദ്യ ഭാഗം ഞാന്‍ പരിഭാഷപ്പെടുത്തട്ടെ:

'വെള്ളക്കാര്‍ക്ക് വേണ്ടിയിരുന്നത് ഭൂമി മാത്രം. കറുത്തവര്‍ക്ക് വേണ്ടിയിരുന്നതും അത് തന്നെ. അതിനായി അവരന്യോന്യം യുദ്ധം ചെയ്തു..വെള്ളക്കാര്‍ ജയിച്ചു.
ചരിത്രം തുടങ്ങിയത് അങ്ങനെയാണ്.
ഒരുകൂട്ടരുടെ കൈവശമിരിക്കുന്നതാണ് മറ്റേ കൂട്ടര്‍ക്ക് വേണ്ടിയിരുന്നത്. അത് നേടാനായി കൊല്ലാനും അവര്‍ തയ്യാറാണ്. കൈവശപ്പെടുത്തുന്നത് കൈകളാണ്. പക്ഷേ ബൈബ്ള്‍ വിലക്കുന്ന കൊലയ്ക്കും മോഷണത്തിനും മതിയായ സാധൂകരണം കണ്ടെത്തേണ്ടത്  ഹൃദയവും മനസ്സുമാണ്.
നിങ്ങളുടെ മതവിശ്വാസങ്ങളെയാണ് നിങ്ങള്‍ ലംഘിച്ചിരിക്കുന്നത്. അതില്‍ തെറ്റില്ലാതെ യാക്കാന്‍ ഫലപ്രദമായ വഴി, യഥാര്‍ത്ഥ ഉടമകള്‍, ഉടമകളായിരിക്കാന്‍ അര്‍ഹതയുള്ളവരല്ല എന്ന്‍ വിശ്വസിക്കുകയാണ്- അവര്‍ ദൈവപ്രീതി ലഭിക്കാതെ പോയ മൃഗങ്ങളായിരുന്നെന്നും വിശേഷബുദ്ധിയില്ലാത്തവരും മണ്ണിനോട് ആത്മബന്ധമില്ലാത്തവരും ആയിരുന്നെന്നും വിശ്വസിക്കുകയാണ്.
അക്രമത്തിലൂടെ ഭൂമി കൈയേറി കൈക്കലാക്കുന്നതിന്‍റെ ചരിത്രത്തിന് പ്രാചീനകാലത്തോളം  പഴക്കമുണ്ട്. ആയുധങ്ങളുടെ ആധുനികവല്‍ക്കരണത്തിന് ആനുപാതികമായി അതും വളര്‍ന്നു. പക്ഷേ അതിനും മുമ്പ് വളര്‍ന്നത് അന്യരെ ദ്രോഹിക്കാനുള്ള മനുഷ്യന്‍റെ വാഞ്ഛയാണ്. ഭൂമി കൈക്കലാക്കാനുള്ള മോഹം വന്നത് പിന്നീട്-  കുതിരകളെ മെരുക്കാനായതും കപ്പല്‍ യാത്ര സാദ്ധ്യമായതും അതിന് പുതിയ വേഗങ്ങള്‍ നേടിക്കൊടുത്തു. സൈന്യത്തെ ഉപയോഗിച്ച് മറ്റുള്ളവരുടെ ഭൂമി കൈക്കലാക്കാനും ജീവിതം തട്ടിയെടുക്കാനും കഴിഞ്ഞത് അത് മുതല്‍ക്കാണ്.
ആസ്ട്രേലിയയുടെ ചരിത്രവും മറ്റൊന്നായിരുന്നില്ല- അഥവാ ആയിരുന്നോ? ആസ്ട്രേലിയയിലെ ആദിവാസികള്‍ക്കും ആഗ്രഹങ്ങളുണ്ടായിരുന്നു, കഴിവുണ്ടായിരുന്നു. ആയുധങ്ങള്‍ ഉണ്ടായിരുന്നു അവരെന്തേ അന്യോന്യം യുദ്ധം ചെയ്യാനും അന്യന്‍റെ ഭൂമി  വെട്ടിപ്പിടിക്കാനും മുതിരാതിരുന്നത്, മറ്റു രാജ്യങ്ങളെ സ്വന്തം കോളനികളാക്കി, വളര്‍ന്ന ലോകരാഷ്ട്രങ്ങളെ പോലെ?
അത്തരമൊരന്വേഷണം നമ്മളെ കൊണ്ടുചെന്നെത്തിക്കുക ഒരുപക്ഷേ ആധുനികലോകത്തെ മനസ്സിലാക്കാനുള്ള ഒരു നയതന്ത്രമാര്‍ഗ്ഗത്തില്‍ ആയിരിക്കും എന്ന ആകാംക്ഷ നിഷ്ക്കളങ്കതയില്‍ നിന്നുണ്ടാവുന്നതാവുമോ!'          
  

സിഡ്‌നിയിലെ നീലഗിരി -- മൂന്ന് സഹോദരിമാരും

ഞങ്ങള്‍ നാലുപേര്‍ കാറില്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ യാത്ര ചെയ്ത്, ബ്ലു മൌണ്ടന്‍സി ലെത്തിയപ്പോള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞിരുന്നു. അവിടെവെച്ച് കൂടെ ചേരാ മെന്നേറ്റിരുന്ന ആസ്ട്രേലിയക്കാരന്‍ സൌണ്ട് റെക്കോഡിസ്റ്റും ചാരുവിന്‍റെ സുഹൃത്തുമായ മാര്‍ക്ക് ടാനറും അദ്ദേഹത്തിന്‍റെ പാര്‍ട്ട്നറും സിഡ്നി യൂണിവേഴ്സിറ്റി അദ്ധ്യാപികയും ബ്രിട്ടീഷ്കാരിയുമായ ഹിലരിയും മാര്‍ക്കിന്‍റെ മകനും കോളേജ് വിദ്യാര്‍ഥിയുമായ  ലോസണും എത്തിച്ചേരുന്നത് വരെ ഞങ്ങള്‍ മുകളിലെ വിശാലമായ തിട്ടയില്‍ നിന്ന്‍ ചുറ്റും മടക്കുമടക്കായി കിടന്ന മലയും കാടും കണ്ടും അവയുടെ ചിത്രങ്ങള്‍ എടുത്തും കഴിഞ്ഞു. ഞങ്ങളെക്കൂടാതെ നൂറില്‍ താഴെ സന്ദര്‍ശകര്‍ സ്ഥലത്തുണ്ടായിരുന്നു. റിസപ്ഷനില്‍ ബേക്കറി ഉല്‍പ്പന്നങ്ങളും ആസ്ട്രേലിയന്‍ ടൂറിസവുമായും ബ്ലു മൌണ്ടന്‍ കാഴ്ച്ചകളുമായും ബന്ധപ്പെട്ട മാപ്പുകളും പുസ്തകങ്ങളും കൌതുകവസ്തുകളും  വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു.
തലേയാഴ്ചത്തെ മഴ കൊണ്ടുവന്ന സുഖകരമായ തണുപ്പിന്‍റേയും, വാരാന്ത്യത്തില്‍ വരാനിരിക്കുന്ന താപതരംഗത്തിന്‍റേയും ഒരു ശരാശരി കണക്കുകൂട്ടുകയായിരുന്നു അന്തരീക്ഷം എന്ന് തോന്നി...
വീട്ടില്‍ നിന്ന്, നൂറ് കിലോമീറ്ററോളം ദൂരെ, സമുദ്രനിരപ്പില്‍ നിന്ന്‍ ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കടൂംബാസിറ്റി, ബ്ലു മൌണ്ടന്‍സിന്‍റെ ഔദ്യോഗിക തലസ്ഥാനമാണ്‌. പര്‍വതനിരകളുടേയും വനനിബിഡതയുടേയും പ്രസിദ്ധരായ 'മൂന്നു സഹോദരിമാ'രുടേയും സൌന്ദര്യം ഏറ്റവും അടുത്ത് കാണാന്‍ പറ്റിയ സ്ഥലം കൂടിയാണ് 'ത്രീ സിസ്റ്റേഴ്സ് ലുക്ക് ഔട്ട്' എന്നും അറിയപ്പെടുന്ന എക്കോ പോയന്‍റ്. തൊള്ളായിരത്തിലധികം മീറ്റര്‍ പൊക്കത്തില്‍, അന്തരീക്ഷത്തില്‍ എടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന പാറകളുടെ മൂന്നു സ്തംഭങ്ങളാണ് ത്രീ സിസ്റ്റേഴ്സ്..

അബൊറിജിനല്‍ ജനത തലമുറകളിലൂടെ കൈമാറിവന്ന ഒരു കഥയുണ്ട്, സഹോദരിമാരു ടേതായി. ജാമിസണ്‍ താഴ്വരയില്‍ താമസിച്ചിരുന്ന മൂന്ന്‍ കടൂംബാഗോത്ര സഹോദരിമാര്‍ മറ്റൊരു ഗോത്രത്തിലെ മൂന്നു സഹോദരന്മാരുമായി പ്രണയത്തിലായി. നാട്ടുകാര്‍ ഗോത്രത്തിന്‍റെ പ്രശ്നം ഉയര്‍ത്തി, വിവാഹത്തിന് തടസ്സം നിന്നു- സമുദായം മാറി പ്രേമിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മക്കളെ ക്രൂരമായി കൊലപ്പെടുത്തുന്നവരുടെ കഥകള്‍ അടിക്കടി വായിച്ചു ശീലമുള്ള നമുക്ക് ഇതിലത്ര അസാധാരണത്വം അനുഭവ പ്പെടണമെന്നില്ല. തങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടികളെ നേടാന്‍ കാമുക സഹോദരന്മാര്‍ പെണ്‍കുട്ടികളുടെ നാട്ടുകാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു.
പെണ്‍കുട്ടികളെ രക്ഷിക്കാന്‍, മൂപ്പന്‍ അവരെ കുത്തനെ നില്‍ക്കുന്ന മൂന്നു പാറകളാക്കി-
യുദ്ധത്തിനിടെ മൂപ്പന്‍ കൊല്ലപ്പെട്ടു.
മറ്റാര്‍ക്കും അവരെ തിരികെ മനുഷ്യരൂപത്തിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെയെന്ന്‍ അറിയില്ലായിരുന്നു.
അങ്ങനെ, നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും അറബിക്കഥകളിലും ഒക്കെ പല സന്ദര്‍ഭങ്ങളില്‍ കേട്ട് പരിചയമുള്ള - അകത്ത് കടന്ന്‍, പുറത്തേയ്ക്കുള്ള വഴി കിട്ടാതെ പോയ - കഥാപാത്രങ്ങളെ പോലെ മൂന്നു സഹോദരിമാരും നമുക്ക് മുന്നില്‍ ചിരഞ്ജീവി പാറകളായി തുടരുന്നു.‍-

കഥ അബൊറിജിനല്‍ ജനതയുടെ പേരില്‍ പിന്നീട് വെള്ളക്കാര്‍ ഉണ്ടാക്കിയെടുത്തതാണെന്നും വായിച്ചു-
ശരിയാവാം- സ്കൂള്‍ സിലബസ് തിരുത്തിയും പുതിയ പുസ്തകങ്ങള്‍ രചിച്ചും ഇപ്പോള്‍, ഇന്‍റര്‍നെറ്റ് ഉപയോഗിച്ചും ചരിത്രത്തെ നമുക്കിഷ്ടമുള്ള വഴിക്ക് നവീകരിക്കാം എന്നതിന്  ഉദാഹരണങ്ങള്‍ ഉള്ള കാലമാണ്..
ആദിവാസികളുടെ ചിത്രങ്ങളും കലാരൂപങ്ങളും, സിഡ്നിയില്‍, ഏറ്റവും കൂടുതല്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്, ഒരുപക്ഷേ, ചൈനാടൌണിലെ കടകളിലാണ്. കമ്പനികളുടെ  ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റുകള്‍ കുറഞ്ഞ വിലയില്‍ കമ്പോളത്തില്‍ ലഭ്യമാക്കുന്നതില്‍ നമ്മുടെ അയല്‍രാജ്യത്തേതടക്കം എങ്ങുമുള്ള അധോലോകം പ്രശസ്തമാണ്.
ആസ്ട്രേലിയയില്‍ നിര്‍മ്മിച്ചതെന്ന കുറിപ്പോടെ വരുന്നതൊക്കെയും ആസ്ട്രേലിയയില്‍ നിര്‍മ്മിച്ചതാണെന്നു കരുതുന്നത് നീതിക്ക് നിരക്കാത്തതല്ലേ!

'മൂന്നു സഹോദരിമാര്‍' ആദ്യകാലത്ത് 'ഏഴു സഹോദരിമാര്‍' ആയിരുന്നെന്നും മഴയും വെയിലും കാറ്റുമേറ്റ് ബാക്കിയുള്ളവര്‍ കഥാവശേഷരായതാണെന്നും എക്കോ പോയന്‍റിലെ കുറിപ്പുകളില്‍ കണ്ടു. ഇപ്പോഴത്തെ മൂന്നുപേരില്‍ ഒരറ്റത്തുനില്‍ക്കുന്നയാള്‍ അത്തരമൊരു മാറ്റത്തിന്‍റെ ഭാഗമായി ചെറുതായിക്കൊണ്ടിരിക്കുകയാണെന്ന്‍, നമുക്ക് ബോദ്ധ്യപ്പെടും .   ഒന്നോ ഒന്നരയോ മണിക്കൂര്‍ അവിടെ നിന്ന്‍, കണ്ട്, മടങ്ങേണ്ട കാഴ്ചയല്ല, ഇവ. പ്രഭാതം തൊട്ട് പ്രദോഷം വരെ, പല സമയങ്ങളില്‍ ‍--- ഋതുഭേദങ്ങളിലൂടെ---- പലയിടത്തായി കിടക്കുന്ന ബ്ലു മൌണ്ടന്‍റെ ലുക്ക്ഔട്ട് പോയന്‍റുകളില്‍ നിന്നുള്ള വീക്ഷണങ്ങളില്‍-- വേറെ വേറെ ഭാവങ്ങളാവും ഇവര്‍ പ്രകടിപ്പിക്കുക-
വേറെ വേറെ കഥകളാവും ഇവര്‍ക്ക് പറയാനുണ്ടാവുക..
'നീലഗിരി'യുടെ ദൃശ്യഭംഗി കണ്ടറിയാന്‍ പറ്റിയ സ്ഥലമാണ് എക്കോപോയന്‍റ്.

കാടിനകത്ത്‌ കൂടിയുള്ള പല നടപ്പാതകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്-

നിങ്ങളെ വെല്ലുവിളിയോടെ സ്വീകരിക്കുന്ന 'രാക്ഷസപ്പടി'കളും !

ഇടയ്ക്ക് വെച്ച് നിര്‍ത്തി മടങ്ങാന്‍ പറ്റുന്ന വഴിയല്ല ഈ പടികള്‍. അത് തുടര്‍ന്നുള്ള  ഇറക്കത്തെക്കാള്‍ ആയാസകരമാകും. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കായി, മുന്നറിയിപ്പുകള്‍ തുടക്കത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഇറക്കത്തിന്‍റെ സ്വഭാവത്തെ ബോര്‍ഡില്‍ വിശേഷിപ്പിച്ചിരിക്കുന്നത് 'കഠിനം' എന്നാണ് എണ്ണൂറ്റി അറുപത്തൊന്നു പടികളിലൂടെ ആയിരം അടി താഴേക്കിറങ്ങിയാല്‍ ജാമിസണ്‍ താഴ്വരയിലാണ് നമ്മളെത്തുക. ഒരാള്‍ക്ക് ബുദ്ധിമുട്ടാതെ നടന്നുപോകാനുള്ള വീതിയേയുള്ളു പടികള്‍ക്ക്. എതിരെ കയറി വരുന്നവര്‍ക്ക് വഴി കൊടുക്കാന്‍ ചിലയിടങ്ങളില്‍ എങ്കിലും മാറി നില്‍ക്കേണ്ടി വന്നു. ത്രീ സിസ്റ്റേഴ്സിന്‍റെ വശത്തുകൂടിയാണ് പടവുകള്‍ പോകുന്നത്. വഴിയുടെ വശങ്ങളില്‍ ലോഹനിര്‍മ്മിതമായ റെയിലിംഗുണ്ട്- പലയിടത്തും ഒരു വശത്ത്, ചിലയിടങ്ങളില്‍ ഇരു വശത്തും. ഇടക്കിടക്ക് മൂന്നോ നാലോ പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചുകള്‍ ഉറപ്പിച്ചിട്ടുണ്ട്...

സാഹസികമായ ആ ഇറക്കത്തിന്‍റെ ഒടുവില്‍ ചെറിയ ഒരഹങ്കാരം തോന്നി എന്നത് സത്യം...

പതിനഞ്ചോ പതിനാറോ കൊല്ലം മുമ്പ്, ഒരു ദിവസം പൊടുന്നനെ, കുട്ടിക്കളി പോലെ തുടങ്ങി, ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ ബുദ്ധിമുട്ടാവുന്ന മട്ടില്‍ വളര്‍ന്നു വലുതായ ഇടതുകാല്‍ മുട്ടിലെ വേദനയും അടുത്തുണ്ടായിരൂന്ന ആയുര്‍വേദ ഡോക്റ്ററുടെ  നിര്‍ദ്ദേശപ്രകാരമുള്ള  ആറുമാസം നീണ്ട കഷായചികിത്സയും ഓര്‍ക്കാതെ വയ്യ. ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്‍റെ തുടക്കം എന്ന് അലോപ്പതി വിധിയെഴുതിയ വേദന പൂര്‍ണമായും കീഴടങ്ങി. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷം, തിരിച്ചെത്തി.. ഇത്തവണ 'കാല് മാറി' എന്നുമാത്രം. വീണ്ടും അതേ ഡോക്റ്റര്‍- വീണ്ടും യോഗരാജഗുഗ്ഗുലു- രസനൈരിണ്ട്രാദി- ഇളംചൂടുള്ള മഹാനാരായണ തൈലം- ഇത്തവണ, ആത്മധൈര്യം ചോര്‍ന്ന വേദന മൂന്നുമാസത്തില്‍ അടിയറവു പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം‍, ആഴ്ചകളോളം വീട്ടുതടങ്ങലില്‍ ആക്കിയ ചെറിയ ഒരു വാഹന അപകടം ക്ഷതപ്പെടുത്തിയതും, (ഇടതു)കാലിന്‍റെ ചലനസ്വാതന്ത്ര്യം നിശ്ചയിക്കുന്ന, ball and socket എന്ന്‍ ഓമനപ്പേരിട്ട് ഡോക്റ്റര്‍മാര്‍ വിളിക്കുന്ന, സോക്കറ്റിനകത്ത് ! വിശ്രമത്തോടൊപ്പം സഹായമായത് ആയുര്‍വേദം തന്നെ‍- ദോംലൂരിലെ ഡോക്റ്റര്‍ക്ക് പകരം കൊത്തനൂരിലെ ഡോക്റ്റര്‍ ആയി എന്ന വ്യത്യാസം മാത്രം.
ആയുര്‍വേദത്തിനു നന്ദി -ഡോ. പ്രതിമയ്ക്കും ഡോ. ഉഷയ്ക്കും നന്ദി-
സമയവും മാത്രയും തെറ്റിക്കാതെ മരുന്ന് കഴിച്ച രോഗിക്ക് നന്ദി-
വെല്ലുവിളിച്ച്, പരാജയപ്പെട്ട, നീലഗിരിയിലെ രാക്ഷസപ്പടികള്‍ക്കും!
     
 
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തുടങ്ങിയ ജയന്‍റ് സ്റ്റെയര്‍കേയ്സിന്‍റെ നിര്‍മ്മാണം, കാല്‍ഭാഗം മാത്രം തീര്‍ന്നുകഴിഞ്ഞ്‍, ചെലവേറിയതും, പ്രായോഗികമല്ലാ ത്തതുമായ  പദ്ധതിയെന്ന നിലയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച പടവുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍, മൊത്തം കാല്‍ നൂറ്റാണ്ടെടുത്തു.

ജാമിസണ്‍ താഴ്വരയിലെത്തിയതിനുശേഷം  'സീനിക് റെയില്‍വെ' എന്ന അദ്ഭുതം തുടങ്ങുന്ന സ്ഥലത്ത് അവസാനിക്കുന്ന, നാലര കി.മീ.നീളത്തിലുള്ള നടപ്പാതയിലൂടെയാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയത്. മഴക്കാടുകളിലൂടെയും യൂക്കാലിപ്റ്റസ് കാടുകളിലൂടെയും നീളുന്ന പാതയിലും ചെറിയ പടവുകളുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ട്. പല ഘട്ടങ്ങളിലൂടെ താഴേക്ക് വരുന്ന കുട്ടിവെള്ളച്ചാട്ടങ്ങളുണ്ട്- തിളങ്ങുന്ന ജലപാതം എന്ന അര്‍ത്ഥം വരുന്ന ആദിവാസികളുടെ വാക്കുകളില്‍ നിന്നാവാം കടൂംബാ എന്ന സ്ഥലപ്പേര് വന്നത് .
നടപ്പാതക്കിരുവശത്തും വളര്‍ന്നു നിന്ന, മഴക്കാടുകളുടെ സന്തതികളായ, കുറിയ പനകളെ കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു ഹിലരിയ്ക്ക്. വഴിയില്‍ കണ്ട, പല പക്ഷികളുടേയും ശബ്ദത്തില്‍ കരയാനറിയുന്ന, ലൈര്‍ ബേഡിനെ കുറിച്ച് മാര്‍ക്കിനും..

ഒരു മണിക്കൂര്‍ നടന്ന്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന സീനിക് റെയില്‍വെയുടെ സ്റ്റേഷന് സമീപം 'to the mines' എന്ന ബോര്‍ഡ് കണ്ടു..
കല്‍ക്കരി ഖനി അടച്ചു പൂട്ടിയിട്ട് എഴുപത് വര്‍ഷം കഴിഞ്ഞു..സന്ദര്‍ശകര്‍ക്കായി നിലനിര്‍ത്തിയിരിക്കുകയാണ് ബോര്‍ഡും കരി ശേഖരി ക്കുന്നതെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഓഫീസും.

സീനിക് റെയില്‍വേ, ലോകത്തെ ഏറ്റവും കുത്തനെയുള്ള റെയില്‍ യാത്രയ്ക്കുള്ള തീവണ്ടിയാണ്. ആദ്യകാലത്ത്, ഖനിയില്‍ നിന്ന്‍ കരി മുകളിലേയ്ക്ക് കയറ്റാനും ജോലിക്കാര്‍ക്ക് യാത്രചെയ്യാനുമായി നിര്‍മ്മിച്ചതാണ് ഇത്. തിരശ്ചീനത്തില്‍ നിന്ന്‍ അമ്പത്തിരണ്ടു ഡിഗ്രി ചെരിഞ്ഞാണ്‌ മുന്നൂറു മീറ്ററിലധികം (താഴേക്കിറങ്ങിയ അതേ ആയിരം അടി) നീളമുള്ള റെയില്‍പ്പാളങ്ങള്‍. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന, ട്രെയിനിലെ ഇരിപ്പിടങ്ങള്‍, ഒരു ലിവറുപയോഗിച്ച് പന്ത്രണ്ടു ഡിഗ്രി കൂടി തിരിക്കാം മൊത്തം, 64 ഡിഗ്രി (52+12). ഇടയ്ക്കെപ്പോഴോ ഇരുണ്ട തുരങ്കത്തിലൂടെയും കടന്നു പോകുന്ന, പുറംതിരിഞ്ഞിരുന്നുള്ള ആ കയറ്റം ഒരു ജീവല്‍ക്കാല അനുഭവമായി ഓര്‍മ്മയില്‍ കൊണ്ടുനടക്കാം. വിമാനയാത്രയില്‍ ലഗേജ് കയറ്റാനുള്ള ഓവര്‍ഹെഡ് ബിന്‍സിന്‍റെ വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് പോലെ ട്രെയിനിന്‍റെ ഒരു വശം മുഴുവന്‍ മുകളിലേയ്ക്ക് തുറന്നാണ്, യാത്രക്കാരെ അകത്തു കയറ്റുന്നത്. യാത്രയ്ക്ക് തൊട്ടു മുമ്പ് അടച്ച്, മുകളിലെത്തിക്കഴിഞ്ഞ്, മറുവശം ഇതേമട്ടില്‍ തുറന്ന്‍, യാത്രക്കാരെ പുറത്തേക്കിറക്കുന്നു.

റെയില്‍വെ സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ക്ലോക്ക് പ്രവര്‍ത്തിപ്പിക്കുന്നത്, താഴെ നിന്ന്‍ കുഴലിലൂടെ എത്തുന്ന നീരാവിയാണ്. ഓരോ ഇരുപതു മിനുട്ടിലും നീരാവി, അങ്ങനെ  ക്ലോക്കിന് 'താക്കോല്‍ കൊടുക്കുന്നു'.

താഴേക്കിറങ്ങുമ്പോള്‍ കണ്ടതില്‍ നിന്ന്‍ വ്യത്യസ്തമായ ഭാവവുമായി മൂന്നു സഹോദരിമാര്‍ ഞങ്ങളെ യാത്രയാക്കി. ഒരു വര്‍ഷത്തില്‍ ഇവിടെ എത്തുന്ന, ശരാശരി, ഇരുപതു ലക്ഷം സന്ദര്‍ശകരുടെ കണക്കില്‍ ഇത്തവണ ഞങ്ങള്‍ ഏഴുപേരും പെടും...             .                   



ഹിപ്പികളുടെ നഗരം .... ലഹരിക്കുപ്പികളുടെ നഗരം ....

ലഘുവായെന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്നന്വേഷിച്ചാണ്, കടയുടെ മുന്നിലെ ചെറിയ ബോര്‍ഡ് കണ്ട്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടയാണെന്നറിഞ്ഞിട്ടും  ഞങ്ങള്‍ കയറിയത്. ബോര്‍ഡ്, അടഞ്ഞുകിടക്കുന്ന അടുത്ത കടയുടേതാണെന്നു പറഞ്ഞ, കൌണ്ടറില്‍ ഇരുന്നിരുന്ന സ്ത്രീ ഒരു വശത്തേയ്ക്ക് ചൂണ്ടാതെ ചൂണ്ടി, പറയാതെയെന്തോ പറയുന്നുണ്ടായിരുന്നു. ഒപ്പം, 'പ്രകാശ'മായി', 'റോഡിന്‍റെ ഇതേ വശത്ത് പത്ത് ചുവട് കൂടി നടന്നാല്‍ നല്ല ഒരു റെസ്റ്റാറന്‍റ് ഉണ്ടെ'ന്നും. 
ചിരിച്ച്, നന്ദി പറഞ്ഞ്, പുറത്തേക്കിറങ്ങിയ ശേഷം മകളും മരുമകനും ആംഗ്യാഭിനയ ത്തിന്‍റെ പൊരുള്‍ വിശദീകരിച്ചു. കറുപ്പോ കഞ്ചാവോ വേണമെങ്കില്‍ അകത്തുണ്ടെന്നു സൂചിപ്പിച്ചതായിരുന്നു ചെറുപ്പക്കാരിയായ മദാമ്മ.

തൊട്ടടുത്ത്, അബൊറിജിനല്‍ ആര്‍ട്ട് എന്ന ബോര്‍ഡിന് കീഴെയുള്ള ഹാളില്‍ അവിടവിടെ ചിത്രംവരയില്‍ മുഴുകിയിരിക്കുന്നവരെ കാണാമായിരുന്നു.. ഏകദേശം, അകത്തേയ്ക്കുള്ള വഴി മറയ്ക്കുന്ന മട്ടില്‍, മേശയുടെ രണ്ടറ്റവും മുറുകെ പിടിച്ചിരിക്കുന്ന ചെറുപ്പക്കാരനും  കാടുപിടിച്ചും മുഷിഞ്ഞും കിടന്ന അയാളുടെ ചിതറിയ മുടിയില്‍ വിരലോടിച്ച്, അടുത്തി രുന്ന കൂട്ടുകാരിയും മറ്റേതോ ലോകത്തായിരുന്നു. ഒരു കുട്ടിക്കാലുറ മാത്രമായിരുന്നു ശോഷിച്ചുണങ്ങിയ ചെറുപ്പക്കാരന്‍റെ വേഷം. പേരിനുമാത്രം വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ മുഖത്ത്, കടന്നു പോകുന്നവര്‍ക്കായി ഒരു ക്ഷീണിച്ച പുഞ്ചിരി പതിച്ചു വെച്ചിരുന്നു.

ആസ്ട്രേലിയയുടെ മയക്കുമരുന്ന് തലസ്ഥാനമെന്ന് വിലയിരുത്തപ്പെടുന്ന നിംബിനില്‍ ആയിരുന്നു ഞങ്ങള്‍.

കലയിലും മാറിയ ചിന്തയിലും പ്രകൃതിസ്നേഹത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സ്വയം പര്യാപ്തതയിലും വിശ്വസിക്കുന്നവരുടെ കൂട്ടായ്മയാണ്‌, ഗ്രാമനിവാസികള്‍ക്ക്, നിംബിന്‍!

ഒരാഴ്ചത്തെ യാത്രയുടെ ആദ്യപാതി‍, താമസിക്കുന്ന സ്ഥലത്ത് നിന്ന്‍ അഞ്ഞൂറോളം കിലോമീറ്റര്‍ ദൂരെ ബെലിന്ജനിലെ ഒരു ഹോംസ്റ്റേയില്‍ കഴിച്ച്, തലേന്ന് രാത്രിയാണ് അയല്‍ സംസ്ഥാനമായ ക്വീന്‍സ് ലാന്‍ഡിലെ തലെബുഡ്ജിറയില്‍ ഞങ്ങളെത്തിയത്‍. രണ്ടിടത്തും കാടും മലയും വീടിനെ പൊതിഞ്ഞുനിന്നു. പുതിയ സ്ഥലത്ത്, ഒരു നീന്തല്‍ക്കുളവും-
പശ്ചാത്തലത്തില്‍ ചീവീടുകളുടെ സംഗീതം ഒരേ താളത്തില്‍, രാപ്പകലില്ലാതെ തുടര്‍ന്നു.- ആസ്ട്രേലിയന്‍ പക്ഷികളുടെ ചിലയ്ക്കലും‍-
ഇടയ്ക്ക് പലപ്രാവശ്യം പ്രത്യക്ഷപ്പെട്ട്, കാഴ്ചപ്പുറത്ത് ചുറ്റിത്തിരിഞ്ഞ്‌, പൊന്തക്കാടുകളി ലേയ്ക്ക് ചാടി മറഞ്ഞു ഒരു ചെറുപ്പക്കാരന്‍ കംഗാരു. പടിക്കല്‍, വേലികെട്ടിയ ചെറിയ  മൈതാനത്തില്‍ പോണിടെയ് ലും പ്രദര്‍ശിപ്പിച്ച്, ഇണക്കത്തോടെ അടുത്തുവന്നു നിന്നു, ഭംഗിയില്ലാത്ത ഒരു പോണി.  
         
പിറ്റേന്ന് പ്രാതല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങള്‍,. കാര്‍ നിര്‍ത്തി ഇറങ്ങിയത്,  നിംബിന്‍ ബുഷ്‌ തിയേറ്ററിന്‍റെ മുന്നിലായിരുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പരീക്ഷണ കുതുകികളും അരാജകവാദികളും കലാസ്നേഹികളുമായ ഒരു കൂട്ടം കോളേജുവിദ്യാര്‍ഥി കള്‍ പ്രതിസംസ്കാരത്തിന്‍റെ സ്വന്തം കളരിയായി വികസിപ്പിച്ചെടുത്തതായിരുന്നു ബുഷ്‌ തിയേറ്റര്‍.
എണ്‍പതുകളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്റര്‍ മൂന്നുകൊല്ലം മുമ്പ്, അല്പം അകലെ, നിംബിന്‍ മാര്‍ക്കറ്റിലെ തീപ്പിടുത്തത്തെ തുടര്‍ന്ന്‍ അടച്ചുപൂട്ടിയിരുന്നു. പുതിയ മാനേജ്മെന്‍റിനു കീഴില്‍, ഒരു പുനരുദ്ധാരണത്തിന്‍റെ വഴിയിലാണ് തിയേറ്റര്‍.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പാതിയോടെ പ്രവര്‍ത്തനം നിലച്ച വെണ്ണയുല്‍പ്പാദനകേന്ദ്രമായിരുന്നു തിയേറ്റര്‍ ആയി നവീകരിക്കപ്പെട്ടത്.
സാമ്പത്തികരംഗത്തെ മഹാമാന്ദ്യത്തെത്തുടര്‍ന്ന് മുന്നൂറിലധികം ക്ഷീരോത്പാദന ഫാമുകളാണ് അന്ന്, ആദ്യം അടച്ചു പൂട്ടിയത്. തുടര്‍ന്ന്‍ വെണ്ണ നിര്‍മ്മാണ ശാലയും.
പശുവളര്‍ത്തിയും വാഴകൃഷി ചെയ്തും കഴിഞ്ഞിരുന്ന ഗ്രാമീണരുടെ, സ്വൈരജീവിതം, സാമ്പത്തിക പ്രതിസന്ധിയില്‍ താറുമാറായി. ഉപജീവനത്തിന് വഴിയില്ലാതെ ജനം കൂട്ടത്തോടെ നാടുവിട്ടു. ഇന്ന് പതിനായിരത്തിലധികം സ്ഥിരതാമസക്കാര്‍ ഉള്ള ഗ്രാമത്തിലെ ജനസംഖ്യ അന്ന് മുന്നൂറിലേയ്ക്കെത്തിയിരുന്നു. 
 
1973 മെയ്‌ മാസത്തില്‍‍, അരങ്ങേറിയ അക്വേരിയസ് ഫെസ്റ്റിവല്‍ ആയിരുന്നു മാറ്റത്തിന്‍റെ തുടക്കം. നിയതമായ ചട്ടക്കൂടുകളും നിബന്ധനകളും ഇല്ലാത്ത ഒരു ഭ്രാന്തന്‍ ആഘോഷമായി രുന്നു പത്ത് ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ സര്‍വകലാശാലാവിദ്യാര്‍ഥികളടക്കം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ആളുകള്‍ പങ്കെടുത്തതായാണ് കണക്ക്.

ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ആള്‍ക്കാര്‍ ഒഴിഞ്ഞുപോയി ഭൂപടത്തില്‍ തേഞ്ഞു മാഞ്ഞുപൊയ്ക്കൊണ്ടിരുന്ന നിംബിനെ പുനരുജ്ജീവിപ്പിച്ചത്, സ്വന്തം കാലുകളില്‍ നിര്‍ത്താറാക്കിയത്, ഒരു തിരിച്ചു പോക്ക് അസാദ്ധ്യമായ മട്ടില്‍ ഈ നാടിന്‍റെ ദിശ തിരിച്ചു വിട്ടത് അതായിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്തവര്‍ പാടി- നൃത്തം ചെയ്തു- ചിത്രം വരച്ചു- നാടകങ്ങള്‍ എഴുതി, അവതരിപ്പിച്ചു- മാനുഷികതയുമായി ഒത്തുപോകാത്ത വ്യവസ്ഥിതിയെ, വിചാരണ ചെയ്തു. കഞ്ചാവും എല്‍.എസ്.ഡി.യും സൃഷ്ടിച്ച മാസ്മര ലോകത്ത് മയങ്ങിക്കിടന്നു..- നഗ്നരായി തെരുവുകളില്‍ നടന്നു- അതിരില്ലാത്ത ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചു- സ്വവര്‍ഗാനുരാഗതാത്പര്യങ്ങള്‍ ആഘോഷിച്ചു....

ഫെസ്റ്റിവല്‍ ഒരു വലിയ വിജയമായിരുന്നു.. അവസാനിച്ചിട്ടും അതിന്‍റെ ലഹരി അന്തരീക്ഷത്തില്‍ ബാക്കി നിന്നു.. പങ്കെടുത്തവരില്‍ കുറെ പേര്‍, വിലക്കുകള്‍ ഇല്ലാത്ത വ്യത്യസ്തമായ ജീവിതരീതിയിലേയ്ക്ക് മാറാന്‍ സന്നദ്ധരായി, കമ്യൂണുകള്‍ രൂപീകരിച്ച് അവിടെത്തന്നെ താവളമുറപ്പിച്ചു. പിന്നീട് വന്ന പലരും  നിലവിലുള്ള സംഘങ്ങളില്‍ അംഗത്വം എടുത്തോ പുതിയവ രൂപീകരിച്ചോ നിംബിന്‍കാരായി. സിദ്ധ ഫാമും ബോധി ഫാമും ഒക്കെ ഇങ്ങനെയുള്ള കൂട്ടായ്മകളാണ്. 
എല്ലാ അര്‍ത്ഥത്തിലും നിംബിന്‍ ഒരു സ്വതന്ത്ര കലാഗ്രാമമായി മാറി.

യുദ്ധമടക്കം പ്രകൃതിക്ക് നിരക്കാത്ത, എല്ലാ രാഷ്ട്രീയത്തിനും എതിരാണ്
നിംബിന്‍- പ്രകൃതി വിരുദ്ധമായി പരിഷ്കൃത സമൂഹം വിലയിരുത്തുന്ന പലതിനും അനുകൂലവും!

മഴക്കാടുകള്‍ നശിപ്പിക്കുന്നതിന്നെതിരെ നിയമനിര്‍മ്മാണത്തിനു കാരണമായ, ലോകത്തെ ആദ്യ സമരം നടന്നത് ഇവിടെയാണ് എന്ന്‍ ഗൂഗ്ള്‍ രേഖകളില്‍ കാണുന്നു. 1979ല്‍, 'ടെറാനിയ ക്രീക്കിന് വേണ്ടിയുള്ള പോരാട്ടം' എന്ന പേരില്‍ നടന്ന സമരത്തെ തുടര്‍ന്ന്‍ ന്യൂ സൌത്ത് വെയില്‍സില്‍ മഴക്കാടുകളില്‍ മരം വെട്ടുന്നത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.
 
ഇന്നത്തെ നിംബിന്‍ സമൂഹത്തിന്‍റെ ആദ്യകാല തലമുറ വിയറ്റ്നാം യുദ്ധത്തിനെതിരെ എടുത്ത നിലപാടും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും നിംബിനിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു.
ആസ്ട്രേലിയയുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ നിംബിന്‍ ശക്തമായി ചുവടുറപ്പിച്ചു.

തെരുവുകളില്‍ പരസ്യമായി കഞ്ചാവും ഹെറോയിനും കച്ചവടം ചെയ്തും ആസ്വദിച്ചും കഴിഞ്ഞ ഗ്രാമം സഞ്ചാരികളുടെ പ്രിയസങ്കേതമായി. കഞ്ചാവ് കൃഷിയും മതിഭ്രമമുണ്ടാക്കു ന്ന 'മാന്ത്രിക കൂണ്‍' കൃഷിയും വ്യാപകമായി. പുത്തന്‍ സാന്നിദ്ധ്യമായി ഹെറോയിനുമെത്തി.

കഞ്ചാവിന്‍റെ ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞ്, അതിന്മേലുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട്, വര്‍ഷം തോറും നിംബിനില്‍ ഇപ്പോഴും മര്‍ദിഗ്രാസ് എന്ന പേരില്‍  പരിപാടികള്‍ അരങ്ങേറുന്നു.
ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഇനങ്ങളിലൊന്നില്‍, പകെടുക്കുന്നവര്‍ പത്ത് കിലോഗ്രാം തൂക്കമുള്ള രാസവളത്തിന്‍റെ ബാഗ് തലയില്‍ ചുമന്നു വേണം ഒരു ഘട്ടം ഓടിത്തീര്‍ക്കാന്‍.  അടുത്ത ഘട്ടം ഒരു ബക്കറ്റ് വെള്ളം ചുമന്നുകൊണ്ടും. അവസാനഘട്ടം പ്രതീകാത്മകമായി കഞ്ചാവ് ചെടി ചുമന്നും.
ജൈവവളം മാത്രമുപയോഗിച്ചുള്ള കൃഷിയിലേയ്ക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിന്നതിനും കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി പൂര്‍ണ ആരോഗ്യവാനായിരിക്കും എന്ന് കാണിക്കു ന്നതിനും വേണ്ടിയാണ് പരിപാടി!‍.

റോഡിനിരുവശത്തും വര്‍ണശബളമായ ബോര്‍ഡുകളോടു കൂടിയ റെസ്റ്റോറന്‍റുകളും ബേക്കറികളും കൌതുകവസ്തുക്കളുടെ കടകളും ഇവക്കിടയില്‍ തന്നെ പോലീസ് സ്റ്റേഷനും- അത്രയേയുള്ളൂ റെയിന്‍ബോ കമ്യൂണിറ്റിയുടെ നിംബിന്‍ മാര്‍ക്കറ്റ്-

എഴുപതുകളുടെ അവസാനത്തോടെ തന്നെ, നിംബിന്‍ സാഹസികമായ ജീവിതരീതിയുടെ  ദുഷിച്ച ഫലങ്ങളിലേയ്ക്കും നീങ്ങി.


നിംബിനില്‍ കുറ്റകൃത്യങ്ങള്‍ പെരുകി. മയക്കുമരുന്നു മാഫിയയുടെ ജാഗ്രതയുള്ള കച്ചവട ക്കണ്ണുകള്‍ ഗ്രാമത്തിലുമെത്തി. ഭരണകര്‍ത്താക്കള്‍ക്ക് ഇടപെടാതെ വയ്യെന്നായി.
മയക്കു മരുന്നുകളുടെ കൊടുക്കല്‍ വാങ്ങലുകളും ഉപയോഗവും അതിസാധാരണമായി. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തന്ത്രമെന്ന നിലയ്ക്ക്‍, മിതമായ അളവില്‍ 'മരുന്ന്‍'  പാക്കറ്റുകളില്‍ ആക്കി വില്‍പ്പന നടത്താന്‍ കടകളെ അനുവദിച്ച് പ്രശ്നം പരിഹരിക്കാ നൊരു ശ്രമം നടന്നു. അനധികൃത വില്‍പ്പന തടയുക എന്ന ലക്‌ഷ്യം ഒരു പരിധി വരെ നേടാനായി. പക്ഷേ, ബേക്കറികളിലേയും റെസ്റ്റോറന്‍റുകളിലേയും കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത് മയക്കു മരുന്ന് മാഫിയ ഈ ശ്രമത്തെ മുളയിലേ നുള്ളി...
   
സംസ്ഥാനത്ത്. മയക്കു മരുന്ന് വില്‍പ്പന കുറ്റകരമാണ്. പക്ഷേ, പ്രകൃത്യൌഷധങ്ങളുടെ ലേബലൊട്ടിച്ച് അതതിന്‍റെ പാട്ടിന് നടക്കുന്നു.. നമ്മുടെ നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളും അശ്വഗന്ധവും നായ്ക്കുരണപ്പൊടിയും കസ്തൂരിയും ഒക്കെ കടകളിലെ ഷെല്‍ഫുകളില്‍ കാണാം,
കാമശാസ്ത്രവും അനംഗരംഗവും യോഗശാസ്ത്രവും ഒക്കെയായി പുസ്തകങ്ങളും.

അത്തരമൊരു  കടയില്‍ ചെറുപ്പക്കാരനോട് കടയിലെ ജീവനക്കാരന്‍, ഒരു ചെറിയ പാക്കറ്റ് ഉയര്‍ത്തിക്കാട്ടി വിശദീകരിക്കുന്നുണ്ടായിരുന്നു: 'ആദ്യത്തെ മൂന്നു മണിക്കൂര്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.. അതു കണക്കിലെടുക്കേണ്ട..! തുടര്‍ന്നുള്ള ആറു മണിക്കൂര്‍ മറക്കാനാവാത്ത അതീന്ദ്രിയ അനുഭവമായിരിക്കും!!'

പഴയ പാട്ടില്‍ പറഞ്ഞ 'കഞ്ചാവിന്‍ മണമുള്ള കാറ്റ്' നമ്മളെ കടകളില്‍ മാത്രമല്ല തെരുവി ലും ശരിയായ അര്‍ത്ഥത്തില്‍ പിന്തുടരുന്നു.
താടിയും തലമുടിയും വളര്‍ത്തി, അയഞ്ഞ, മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ്‌ ബെഞ്ചുകളിലും നിലത്തും ഇരുന്ന്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്നവരില്‍ കുറെയേറെ അബൊറിജിനുകളേയും കണ്ടു.
നിംബിന് അവരുടെ 'കിന്നാവുകളുടെ കാലവു'മായി ബന്ധമുണ്ട്. പ്രാദേശികരായ ആദിവാസി ഗോത്രക്കാരുടെ വിശ്വാസമനുസരിച്ച്, നാടിന്‍റെ രക്ഷകരായ നിംബി(ബു?)ന്‍ജീ സ്പിരിറ്റുകളുടെ ദിവ്യസാന്നിദ്ധ്യമുള്ള സ്ഥലമാണ് നിംബിന്‍.

'73 ലെ അക്വേരിയസ് ഫെസ്റ്റിവല്‍ മുതല്‍ തന്നെ അബൊറിജിനുകള്‍ നിംബിനിലെ റെയിന്‍ ബോ സമൂഹത്തിന്‍റെ ഭാഗമായത് ഒരു ആകസ്മികതയാണ്. ഫെസ്റ്റിവലിലെ അവരുടെ പങ്കാളിത്തം മുന്‍‌കൂര്‍ നിശ്ചയിക്കപ്പെട്ടതായിരുന്നില്ല.. മുഖ്യ സംഘാടകരില്‍ ഒരാള്‍, പരിപാടിയുടെ പ്രചാരണ പരിപാടികളിലൊന്നില്‍ പങ്കെടുക്കവേ, നേരിടേണ്ടി വന്ന 'നിങ്ങള്‍ ആദിവാസികളുടെ സമ്മതം വാങ്ങിയോ?' എന്ന അപ്രതീക്ഷിത ചോദ്യമാണ്, അതിന് നിമിത്തമായത്.
പരിപാടിക്കായി  തിരഞ്ഞെടുത്ത സ്ഥലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന വിശ്വാസവും അത് ധിക്കരിക്കപ്പെട്ടാല്‍ പ്രകൃതി ശക്തികളുടെ കോപത്തിനും ശാപത്തിനും ഇരയായേയ്ക്കു മെന്ന ഭയവും ഏതു വിധേനയും അവരുടെ പ്രീതി  സമ്പാദിച്ചേ മതിയാവു എന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു.
ഭൂമിയുമായും പ്രകൃതിയുമായും നേരിട്ട് സംവദിക്കുന്ന, ആത്മബന്ധം പുലര്‍ത്തുന്ന, ആദിവാസികളുടെ സംസ്കൃതിയില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതി തന്നെ സ്വീകരിക്കാന്‍ നിംബിനില്‍ താവളമുറപ്പിച്ചവര്‍ തയ്യാറായത് അങ്ങനെയാണ്.

The Nimbin Good Times പോലെ അച്ചടി/വെബ് പതിപ്പുകള്‍ ഉള്ള ആനുകാലിക ങ്ങള്‍ വഴിയും‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ആധുനിക മാദ്ധ്യമങ്ങള്‍ വഴിയും  നിംബിന്‍ സമൂഹവും അതുയര്‍ത്തിപ്പിടിക്കുന്ന  ആശയങ്ങളും ലോകവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.

മണ്ണിലേയ്ക്ക് മടങ്ങുക എന്നതാണ് നിംബിന്‍ വിശ്വസിക്കുന്ന പ്രതിസംസ്കാരത്തിന്‍റെ മുദ്രാവാക്യം..                 

സിഡ്‌നി - ഒരു മുഖവുര

ഒക്റ്റോബര്‍ 27 രാത്രി ഒന്നര മണിക്കായിരുന്നു ബാംഗ്ലൂര്‍ നിന്ന്‍ സിഡ്നിയിലേയ്ക്കുള്ള ഡ്രാഗണ്‍എയര്‍ ഫ്ലൈറ്റ്. a.m.ഉം p.m.ഉം ഇല്ലാത്ത ഇരുപത്തിനാല് മണിക്കൂര്‍ ദിവസത്തില്‍ അത്, ടിക്കറ്റില്‍ 28ആം തിയ്യതിയിലെ 01.30 ആയാണ് കാണിച്ചിട്ടുണ്ടാവുക എന്നറിയാത്ത വരുണ്ടാവില്ല. എന്നിട്ടും, എന്‍റെ ഒരനുഭവം പറഞ്ഞപ്പോള്‍, കണക്കുകൂട്ടലില്‍ പിഴച്ച്, ഒരിക്കലെങ്കിലും റെയില്‍വെ ടിക്കറ്റിന്മേല്‍ പണം നഷ്ടപ്പെടുത്തിയ അനുഭവങ്ങള്‍ പങ്കിടാന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അനുഭവത്തില്‍ നിന്ന് പഠിച്ചില്ലായിരുന്നെങ്കില്‍ നഷ്ടം പല പല മടങ്ങിനടുത്തെത്തിയിരുന്നേനേ.

ഏറ്റ സമയത്തില്‍ നിന്ന്‍ ഒരു മണിക്കൂര്‍ വൈകി, പേരില്‍ അനായാസമായി ഒരു നായരെ വായിക്കാവുന്ന, DRAGONAIR ന്‍റെ വിമാനം പറന്നുയരാന്‍.
മുന്‍യാത്രകളില്‍ ഉണ്ടായിരുന്നത് പോലെ, എയര്‍പോര്‍ട്ടില്‍ നിന്ന്‍ വിമാനത്തിലേയ്ക്ക് ആദ്യത്തെ അടിവെയ്ക്കുമ്പോള്‍ അകത്തിരുന്നൊരു കുട്ടി പറഞ്ഞു:
ഇനി ഭൂമിയില്‍ ചവിട്ടുന്നത്, മറ്റൊരു രാജ്യത്ത്! -
നീണ്ട യാത്രകളിലും കുറെ നേരം ഉറങ്ങിക്കളയാന്‍ താത്പര്യം തോന്നാറില്ല. മുന്നിലെ ടി.വി.സ്ക്രീനില്‍ യാത്രയുടെ പുരോഗതി പഠിച്ച് ഇരിക്കാനാണിഷ്ടം. യാത്രയും, ഭക്ഷണവും സുഖമായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞ്, ഹോങ്കോംഗില്‍ ഇറങ്ങിയത് അവിടത്തെ സമയം പകല്‍ പതിനൊന്നര മണിക്ക്. ഇന്ത്യന്‍ സമയത്തോട്‌ രണ്ടര മണിക്കൂര്‍ കൂട്ടണം ഹോങ്കോംഗ് സമയം കിട്ടാന്‍.

രാത്രി ഏഴു മണിക്കാണ് അവിടന്ന് സിഡ്നിയിലേയ്ക്കുള്ള ഫ്ലൈറ്റ്.
കടുപ്പത്തില്‍ ഒരു കോഫി കുടിക്കണം. സ്ഥലം കണ്ടുപിടിച്ചു. ഒരു കട്ടന്‍ കോഫി- ഒരു കുപ്പി തണുപ്പിച്ച വെള്ളം-അത്രയും മതി..- .ഉച്ച ഭക്ഷണത്തിന് സമയമുണ്ട്. വിമാനത്താവളങ്ങളിലെ കോഫി ചെറിയ കപ്പ് വാങ്ങിയാലും രണ്ടുപേര്‍ക്ക് സമൃദ്ധമായി കുടിക്കാം. പാലും പഞ്ചസാരയും തൊടുവിക്കാതിരുന്നാല്‍ കോഫിക്ക്, കോഫിയുടെ സ്വാദും കിട്ടും! കൈയില്‍ അമേരിക്കന്‍ ഡോളറുകളുടേയും ആസ്ട്രേലിയന്‍ ഡോളറുകളുടേയും ബ്രിട്ടീഷ് പൌണ്ടുകളുടേയും നോട്ടുകള്‍ ഉണ്ടായിരുന്നു. ഹോങ്കോംഗ് കറന്‍സി ഉണ്ടായിരുന്നില്ല. കടയിലെ ചെറുപ്പക്കാരന് അത് രുചിച്ചതായി തോന്നിയില്ല. ദേശസ്നേഹമായിരുന്നില്ല കാരണമെന്ന്‍, കണക്കുകൂട്ടുന്ന രീതി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി. കാല്‍ക്കുലേറ്ററില്‍, കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും, ചെറുപ്പക്കാരന്‍ പറഞ്ഞു:
7 യു.എസ്.ഡോളേഴ്സ്...
ബാഗില്‍ നിന്ന്‍, സുശീലയ്ക്ക് ആറു ഡോളറേ കിട്ടിയുള്ളൂ. രാജ്യം മാറ്റി, വീണ്ടും കണക്കുമായി മല്‍പ്പിടുത്തം വേണ്ടിവരുമോ എന്ന്‍ ചെറുപ്പക്കാരന്‍റെ മുഖം വാടി.. ഊഴം കാത്ത് ഞങ്ങള്‍ക്ക് പിന്നില്‍ മദ്ധ്യവയസ്കനായ ഒരു സായിപ്പ് (അമേരിക്കന്‍?) നിന്നിരുന്നു. മുഖത്തെ, എണ്ണമറ്റ ചുളിവുകള്‍, ആ മുഖത്തിന് സ്ഥായിയായ ഒരു ചിരിഭാവം കൊടുത്തിരുന്നു. ക്ഷമയോടെ കൌതുകത്തോടെ, അയാള്‍, രംഗം നിരീക്ഷിച്ചുകൊണ്ടിരുന്നു. കറന്‍സി മാറി കൊടുക്കണോ പിന്‍വാങ്ങണോ എന്ന് സംശയിച്ചു നിന്ന ഞങ്ങള്‍ക്ക്, സൌഹൃദത്തിന്‍റെ ഒരു മുഴുവന്‍ ചിരി സമ്മാനിച്ച്, ഒന്ന്‍ കണ്ണിറുക്കി, സായിപ്പ്, പോക്കറ്റില്‍ നിന്ന്‍ ഒരു ഡോളര്‍ നോട്ടെടുത്ത് ചെറുപ്പക്കാരന്‍റെ മുന്നിലേയ്ക്കിട്ടു::
There...,she has 7 NOW!!
ഇടുങ്ങിയ കണ്ണുകളും ഉയര്‍ന്ന കവിളെല്ലുകളും ചുളിവില്ലാത്ത മുഖചര്‍മ്മവുമുള്ള സുന്ദരിയായ ചെറുപ്പക്കാരന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ചിരി സമ്മാനിച്ചു.
സായിപ്പിന്‍റെ മുഖം എന്തല്ലായിരുന്നോ അതായിരുന്നു ചെറുപ്പക്കാരന്‍റേത്..

വിദേശസഹായത്തോടെ കിട്ടിയ കോഫിയുമായി ഞങ്ങള്‍ ഒഴിഞ്ഞ ബെഞ്ചുകളിലൊന്നില്‍ പോയിരുന്നു.
ചൂട് കുറഞ്ഞ വെയില്‍..- ഒരു മലയുടെ പശ്ചാത്തലത്തില്‍, ഓരോ അഞ്ചു മിനുട്ടിലും . വിമാനങ്ങള്‍ പറന്നുയര്‍ന്നു കൊണ്ടിരുന്നു. തിരക്കുള്ള വിമാനത്താവളമാണ് ഹോങ്കോംഗ്. യു.എസ്.എ .- യു.കെ.യാത്രകളില്‍ നിന്ന്‍ വ്യത്യസ്തമായി പെട്ടെന്ന് മനസ്സില്‍ പതിഞ്ഞത്, തലങ്ങും വിലങ്ങും നടന്നിരുന്ന, കടകള്‍ക്കകത്തും പുറത്തും കൂട്ടം കൂടി നിന്നിരുന്ന, ഒരേ പോലെ തോന്നിച്ച അഞ്ഞൂറോ അധികമോ പൂര്‍വേഷ്യന്‍ മുഖങ്ങളായിരുന്നു..ഒരമ്മ പെറ്റ മക്കളെ പോലെ..

കുറച്ചു ഹോങ്കോംഗ് ഡോളര്‍ തരപ്പെടുത്തിയില്ലെങ്കില്‍ ഉച്ചഭക്ഷണത്തിനും ബുദ്ധിമുട്ടും. വിദേശനാണ്യവിനിമയത്തിനായുള്ള കൌണ്ടറില്‍ 1500 രൂപ കൊടുത്തു കമ്പ്യൂട്ടറില്‍ അടിച്ച രശീതിക്കൊപ്പം, കിട്ടിയത് 129 ഹോങ്കോംഗ് ഡോളര്‍.
പിന്നീട് ഗൂഗ്ള്‍ ചെയ്തു നോക്കിയപ്പോള്‍ കണ്ടത് എയര്‍പോര്‍ട്ടുകളില്‍ വിദേശ നാണയം വാങ്ങാന്‍ ശ്രമിക്കരുതെന്നും സര്‍വീസ് ചാര്‍ജായി നല്ല ഒരു തുക അവര്‍ കൈക്കലാക്കുമെന്നും ഉപഭോക്താവിന് കാര്യമായ നഷ്ടം വരുത്തുന്ന രീതിയാണവരുടേതെന്നു മുള്ള മുന്നറിയിപ്പുകളാണ്. നേരത്തെ കരുതിയിരു ന്നെങ്കില്‍, അഥവാ അമേരിക്കന്‍ എക്സ്പ്രസ്സ് വഴിയോ മറ്റോ ഓണ്‍ലൈന്‍ അപേക്ഷിച്ചിരുന്നെങ്കില്‍ അമ്പത് ഡോളറോളം കൂടുതല്‍ കിട്ടുമായിരുന്നു എന്ന്‍ കണക്കു കൂട്ടിയപ്പോള്‍ കണ്ടു..

യാത്രകളില്‍ അസസ്യഭക്ഷണം ഒഴിവാക്കുകയാണ് വയറിനു നല്ലത്- ഒരേ ഇരിപ്പും താളം തെറ്റിയ ദിനചര്യകളും കാരണം വിശപ്പില്ല. ഉച്ചഭക്ഷണം എന്ന ചടങ്ങ് ഒപ്പിക്കുകയേ വേണ്ടു. മാക്‌ഡൊണാള്‍ഡ് അടക്കം ഫുഡ്കോര്‍ട്ടില്‍ ഒരുപാട് കൌണ്ടറുകള്‍ ഉണ്ട്. രണ്ടു സാദാ സാന്‍ഡ് വിച്ചും ഒരു കോഫിയും എന്നായിരുന്നു മനസ്സില്‍. 168 ഡോളര്‍ ആകുമെന്നറിഞ്ഞപ്പോള്‍ കോഫി ഒഴിവാക്കി.

എയര്‍പോര്‍ട്ടിലെ ഫ്രീ വൈ.ഫൈ.ഉപയോഗിച്ച്, ചില്ലറ കാര്യങ്ങള്‍ ചെയ്യുന്നതിന്നിടെ, ഫോണ്‍ ബാറ്ററിയില്‍ ചാര്‍ജ് തീരാറായെന്നറിഞ്ഞു...ഞങ്ങള്‍ ഇരുന്നിടത്തു നിന്നല്‍പ്പം മാറി, ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയന്‍റുകള്‍ കണ്ടിരുന്നു. ഫോണില്‍ ചാര്‍ജില്ലാതെ വയ്യ. സ്വന്തം ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍, ഒരു മഞ്ഞ ചിരി ചിരിച്ചുകൊണ്ട് എന്‍റെ ചാര്‍ജറിലേയ്ക്ക് നോക്കി, ഞണുങ്ങിയ ഇംഗ്ലീഷില്‍ പറഞ്ഞു: ആ ചാര്‍ജര്‍ ഇതില്‍ ഫിറ്റ് ആവില്ല. ചാര്‍ജര്‍ ഊരി എന്നെ ഏല്‍പ്പിച്ച്, സ്വന്തം ചാര്‍ജര്‍, ഫോണില്‍ നിന്ന് മാറ്റി അയാള്‍ എന്‍റെ ഫോണില്‍ പിടിപ്പിച്ചു- ഇന്‍ഡൊനേഷ്യക്കാരനായിരുന്നു ചെറുപ്പക്കാരന്‍. എന്നോടുള്ള ചിരി നിലനിര്‍ത്തിക്കൊണ്ട് അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. ഉച്ചത്തില്‍, സംഗീതാത്മകമായ,, ചിലമ്പിച്ച സ്ത്രീശബ്ദത്തിലുള്ള പ്രതികരണവും ചേര്‍ത്തുവെച്ച് ഒരു പ്രണയം സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍, ഫോണ്‍ ചാര്‍ജറില്‍ നിന്ന്‍ മാറ്റി, ഉടനെ തിരിച്ചു വരാമെന്നും കുറച്ചു നേരം കൂടി സഹായം വേണമെന്നും പറഞ്ഞ് ഞാനെണീറ്റു. 'ഇംഗ്ലീഷ്..' എന്ന് പറഞ്ഞ് 'അറിയില്ല ;മനസ്സിലാവില്ല ' എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി: പിന്നെ ,രണ്ട് എന്ന് വിരലുയര്‍ത്തി എന്തൊക്കെയോ പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോള്‍, അയാള്‍ പറയാന്‍ ഉദ്ദേശിച്ചതെന്തെന്ന്‍ ഊഹിക്കാന്‍ ശ്രമിച്ചു .ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിച്ചതിന് പ്രതിഫലമായി രണ്ടു ഡോളര്‍ ആവശ്യപ്പെട്ടതാവുമോ..?അതല്‍പ്പം കൂടുതലല്ലേ ? എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന സമയം കൊണ്ട് നാല് കാശുണ്ടാക്കാനുള്ള കച്ചവടബുദ്ധി...?.ഒന്ന് ചുറ്റി നടന്നതിനു ശേഷം ലാപ്ടോപ്പും കാബിന്‍ ലഗേജ് ആയി കൈയില്‍ ഉണ്ടായിരുന്ന ചെറിയ ബാഗുകളുമായി സുശീലയേയും കൂട്ടി. ഞാന്‍ തിരിച്ചെത്തി. ചെറുപ്പക്കാരന്‍ ബാഗ് തോളിലിട്ട്‌ എഴുന്നേറ്റു. കൈ തന്നു . വീണ്ടും രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു. മുന്നിലെ ബോര്‍ഡിലേയ്ക്കും ക്യൂവിലേയ്ക്കും ചൂണ്ടി- മഞ്ഞച്ചിരി ചിരിച്ചു
രണ്ടു മണിയുടെ ഫ്ലൈറ്റിന് തനിക്ക് പോകണം എന്നാണയാള്‍ പറയാന്‍ ശ്രമിച്ചിരുന്നത്!

സൂര്യാസ്തമനവും കണ്ട്, ഞങ്ങള്‍ ഹോങ്കോംഗ് വിട്ടു.
മയങ്ങിയും ഉണര്‍ന്നും ഒമ്പതു മണിക്കൂര്‍ കഴിഞ്ഞ്, സിഡ്നിയില്‍ ഇറങ്ങി -അവിടെ, സമയം രാവിലെ എഴു മണി കഴിഞ്ഞിരുന്നു.

സിഡ്നിയിലെ ഇമിഗ്രേഷന്‍ വിഭാഗത്തെ കുറിച്ച് ഒരുപാടു മുന്നറിയിപ്പുകള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കിട്ടിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരരുത്- 'തുറക്കാത്ത കോംപ്ലാന്‍ കണ്‍ടെയ്നറുകള്‍ അപ്പാടെ തൂക്കിക്കള'ഞ്ഞ അനുഭവകഥകള്‍.. സ്നിഫര്‍ ഡോഗ്സിനെ പറ്റി വായിച്ചറിഞ്ഞ.വസ്തുതകള്‍: 'നിന്നുകൊണ്ടാണ് അവ ബാഗുകള്‍ മണത്തു നോക്കുക ..സംശയാസ്പദമായി ഒരു ബാഗ് മുന്നിലെത്തിയാല്‍ അവ ഇരിക്കും ..പരിശോധകര്‍ ഉടമസ്ഥനോട് ബാഗ് തുറക്കാന്‍ പറയും '.
ആസ്ട്രേലിയ എന്ന വലിയ ദ്വീപിന്നകത്തേയ്ക്ക് നുഴഞ്ഞുകയറിയേയ്ക്കാവുന്ന രോഗാണുക്കളേയും ബാക്റ്റീരിയകളേയും ആണവര്‍ക്ക് ഭയം.'.
കുറച്ച് ആയുര്‍വേദ മരുന്നുകള്‍ അല്ലാതെ ഒന്നും കൊണ്ടുവന്നിരുന്നില്ല.-ഫോം പൂരിപ്പിച്ചപ്പോള്‍ അത് സൂചിപ്പിച്ചിരുന്നു- അങ്ങനെ 'ഡിക്ലെയര്‍' ചെയ്തു വരുന്നവര്‍ക്കുള്ള ക്യൂവില്‍ നിന്നു. ബുദ്ധിമുട്ടാതെ ഞങ്ങള്‍ പുറത്തെത്തി -
മകളും മരുമകനും ഇളംതണുപ്പുള്ള കാറ്റും അവിടെ കാത്തുനിന്നിരുന്നു --