Wednesday, June 20, 2018

രണ്ടു പുസ്തകങ്ങള്‍ : 1.Ned Kelly:The Iron Outlaw 2.The Jerilderie Letter

 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട്‌ എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചരിത്രത്തിലെ ആ ഇനത്തിലുള്ള ഏറ്റവും വലിയ തുകയായിരുന്നു അത്. അന്നത്തെ ആസ്ട്രേലിയയിലെ ശരാശരി തൊഴിലാളിക്ക് നൂറു വര്‍ഷം ജോലി ചെയ്യണമായിരുന്നു അത്രയും സമ്പാദിക്കാന്‍!. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം സംഘം അടുത്ത സംസ്ഥാനമായ ന്യൂ സൌത്ത് വെയില്‍സിലെ ജെറില്‍ഡെറിയിലെത്തി. യാത്രാക്ഷീണം തീര്‍ത്തും ഭക്ഷണത്തിന് കയറിയ ഹോട്ടലിലും പരിസരത്തും കണ്ടവരോട് കുശലം പറഞ്ഞും പകല്‍ ചെലവിട്ടു. രാത്രി, ഓര്‍ക്കാപ്പുറത്തുള്ള ഒരാക്രമണത്തില്‍ പോലീസ് സ്റ്റേഷന്‍ കൈയടക്കി, ജോലിയിലുണ്ടായിരുന്ന രണ്ടേരണ്ടു പോലീസുകാരെ- -സീനിയര്‍ കോണ്‍സ്റ്റബ്ള്‍ ജോര്‍ജ് ഡിവൈനേയും പ്രോബേഷണറി കോണ്‍സ്റ്റബ്ള്‍ ഹെന്‍റി റിച്ചാര്‍ഡ്സിനേയും- കൈയും കാലും കെട്ടി ലോക്കപ്പിലടച്ചു. വരവിന്‍റെ ഉദ്ദേശ്യം അവരെ അറിയിച്ചു:
ഒന്ന്, മാസങ്ങള്‍ ചെലവഴിച്ച് നെഡ് തയ്യാറാക്കിയ ‘ജെറില്‍ഡെറി കത്ത്’, പ്രാദേശിക പത്രത്തിന്‍റെ പത്രാധിപരെ കണ്ട് പുസ്തകമായി പ്രസിദ്ധീ കരിപ്പിക്കണം-
രണ്ട്, അടുത്തുള്ള ബാങ്ക് ഓഫ് ന്യൂ സൌത്ത് വെയില്‍സ് കൊള്ളയടിക്കണം..

സ്റ്റേഷനോട് ചേര്‍ന്ന വീട്ടില്‍ തന്നെ താമസിക്കുന്ന കോണ്‍സ്റ്റബ്ള്‍ ഡിവൈനിന്‍റെ ഗര്‍ഭിണിയായ ഭാര്യയെ രണ്ടു ദൌത്യങ്ങള്‍ ഏല്‍പ്പിച്ചു:
ഒന്ന്, ഒരു സാധാരണ അത്താഴം അവര്‍ക്കായി പാകം ചെയ്യണം .
രണ്ട്, സ്വന്തം ഭാഗം കാര്യകാരണസഹിതം എഴുതി, പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയ, അമ്പത്താറ് പേജുകളുള്ള, ‘ജെറില്‍ഡെറി കത്ത്’ മുഴുവന്‍ ഒരു തവണ വായിക്കുന്നത് ശ്രദ്ധയോടെ കേട്ടിരിക്കണം ! നെഡ് സംഘത്തിനെ ഉദ്ദേശിച്ച് തന്നെ സര്‍ക്കാര്‍ രൂപം നല്‍കിയ The Felons Apprehension Act 1878 അനുസരിച്ച്, ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ ഭരണകൂടം ചട്ടം കെട്ടിയിരിക്കുന്ന ജോ ബയേണും സ്റ്റീവ് ഹാര്‍ട്ടും പിറ്റേന്ന്, പോലീസുകാരുടെ യൂണിഫോമിട്ട്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സിനോടൊപ്പം, പട്ടണം ചുറ്റിക്കണ്ടു! ‘കെല്ലിയേയും സംഘത്തേയും പിടിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് അയച്ചുകിട്ടിയ പോലീസ് കാരാണെ’ന്നാണ്, കോണ്‍സ്റ്റബ്ള്‍ റിച്ചാര്‍ഡ്സ് അവരെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത്!
ബാങ്കിനടുത്തുണ്ടായിരുന്ന റോയല്‍ മെയില്‍ ഹോട്ടല്‍ പിടിച്ചെടുത്ത്, ആസ്ഥാനമാക്കി, അടുത്ത ദിവസം നെഡ് കെല്ലിയും ജോ ബയേണും ചേര്‍ന്ന് ബാങ്ക് കൊള്ളയടിച്ചു—. ബാങ്ക് മാനേജരും അക്കൌണ്ടന്‍റും ഗുമസ്തനും പോലീസുകാരോടൊപ്പം തടവിലായി.
ഒരു തുള്ളി ചോര ചിന്താതെ, നെഡും കൂട്ടരും, പോലീസ് സ്റ്റേഷന്‍ പിടിച്ചടക്കുകയും ബാങ്ക് കൊള്ളയടിക്കുകയും ചെയ്തത്, അത് രണ്ടാമത്തെ തവണയായിരുന്നു. ബാങ്കിലേയ്ക്ക് നടന്നു വന്നിരുന്ന മൂന്നുപേര്‍, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.. രണ്ടുപേര്‍ പിടിക്കപ്പെട്ടു. രക്ഷപ്പെട്ട ആ ഒരേ ഒരാള്‍, സാമുവല്‍ ഗില്‍, നെഡ് തേടി വന്ന പത്രാധിപരായിരുന്നു-

ആ കൂടിക്കാഴ്ച നടക്കാതിരുന്നത് കൊണ്ട് ജെറില്‍ഡെറി കത്തിന്‍റെ പ്രസിദ്ധീകരണത്തിയ്യതി നീണ്ട അര നൂറ്റാണ്ട് വൈകി. . .

ബ്രാഡ് വെബ് എഴുതിയ Ned Kelly- The Iron Outlaw എന്ന ജീവചരിത്രം വായിച്ചുതുടങ്ങിയത് കള്ളനും കൊള്ളക്കാരനും കൊലപാതകിയുമായ ഒരാളെ കുറിച്ച് എന്തിന് ഇങ്ങനെയൊരു ഗ്രന്ഥം എന്നതിന് ഉത്തരം തേടിയായിരുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ ഇതേ ചോദ്യം The Jerilderie Letter എന്ന നെഡിന്‍റെ ആത്മകഥാപരമായ പുസ്തകത്തിലേയ്ക്കും നീണ്ടു. നെഡ് കെല്ലി പറഞ്ഞത് കേട്ടിരുന്ന്, കൂട്ടുകുറ്റവാളിയായിരുന്ന ജോ ബയേണ്‍ എഴുതിയതായിരുന്നു, അസ്പഷ്ടവും അസംസ്കൃതവുമായ ഇംഗ്ലീഷിലുള്ള ഈ ചെറിയ പുസ്തകം. സാധാരണ ചുറ്റുപാടില്‍, ചരിത്രരേഖയാവാന്‍ സാദ്ധ്യതയില്ലാതിരുന്ന കഥ ആസ്ട്രേലിയയുടെ ചരിത്രത്തിന്‍റെ ഭാഗമായി എന്നത് സമാനതകളില്ലാത്ത സംഭവമായിരിക്കും.
ചരിത്രത്തിന് താത്പര്യമുണ്ടാകുമായിരുന്നില്ലാത്ത ചരിത്രകഥ, എഴുത്തുകാരനും പ്രസാധകനും ഇടയിലെവിടെയോ ഒരിടനിലക്കാരനിലൂടെ അപ്രത്യക്ഷമായി.-
ഏറ്റുമുട്ടലില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ട കേസിലെ ജീവനോടെയിരുന്ന ഒരേയൊരു പ്രതിയായി 1880 നവംബര്‍ 11ന്, ഇരുപത്തഞ്ചാം വയസ്സില്‍ നെഡ് തൂക്കിക്കൊല്ലപ്പെട്ടു.
അതിന് ശേഷം ‘കെല്ലി-രാഷ്ട്രത്തി’ന്‍റേയും കെല്ലി-കഥകളുടേയും ഓര്‍മ്മ പോലും ബാക്കി നിര്‍ത്തരുതെന്ന് ബന്ധപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു
‘There was a culture of hostility towards Kelly history, within the government and particularly the police force. The police lost or threw out an alarming number of Kelly relics’ –(historian Ian Jones ) കെല്ലിയുടെ റൈഫിളും ആയുധസഞ്ചിയും കളയുക മാത്രമല്ല അധികാരികള്‍ ചെയ്തത്. അയാളുടെ ജീവിതവുമായി ബന്ധപ്പെട്ട പല കെട്ടിടങ്ങളും അവര്‍ ഇടിച്ചുനിരപ്പാക്കി… Euroa യിലെ നെഡ് കൊള്ളയടിച്ച ബാങ്ക്, അയാള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനാവേണ്ടി വന്ന ബേനല്ലയിലെ പോലീസ് ആസ്ഥാനം, ബീച്ച് വര്‍ത്തില്‍, വിശ്വാസവഞ്ചനയ്ക്കുള്ള ശിക്ഷയായി, 20 റൌണ്ട് നീണ്ട മുഷ്ടിയുദ്ധത്തില്‍ വൈല്‍ഡ് റൈറ്റിനെ നെഡ് തോല്‍പ്പിച്ച ഹോട്ടല്‍ തുടങ്ങിയവ ഇവയില്‍ പെടും.
നശിപ്പിക്കപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്ന, വെറും 83 പേജുകള്‍ മാത്രമുള്ള ഒരു പുസ്തകം പ്രതിസന്ധികളെയൊക്കെ മറികടന്നു! ജീവിച്ചിരിക്കെത്തന്നെ നെഡിന്‍റെ ചെയ്തികള്‍ നാടോടിപ്പാട്ടുകളായി, നമ്മുടെ വടക്കന്‍ പാട്ടുകളെ പോലെ, വായ്ത്താരികളായി കുടിലുകളിലും നാട്ടുകൂട്ടങ്ങളിലും പ്രചരിച്ചിരുന്നു. ഭരണകൂടത്തിനും പോലീസിനും നാട്ടുപ്രമാണിമാര്‍ക്കും കള്ളനും തെമ്മാടിയുമായിരുന്ന അയാള്‍, അശരണരായ ഒരു ജനവിഭാഗത്തിന് സ്വാതന്ത്ര്യസമരനായകനായിരുന്നു. ചൂഷകര്‍ക്കെതിരെ ഇരജനതയുടെ പ്രതികരണങ്ങള്‍ പല തരത്തിലാണ്. – അസ്ഥിയില്‍ തൊടാത്തിടത്തോളം കാലം മുറുമുറുപ്പില്ലാതെ വഴങ്ങുന്നവര്‍- കാര്യമായ എതിര്‍പ്പില്ലെങ്കിലും നിരന്തരം വിയോജിക്കുകയും അത് വ്യക്ത മാക്കുകയും ചെയ്യുന്നവര്‍- അവസരം പ്രയോജനപ്പെടുത്തി, തിരിച്ചൊരു ചൂഷണം വഴി അത് ഒട്ടൊക്കെ ഒരു ലാഭക്കച്ചവടമാക്കുന്നവര്‍-
സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ വഴിയില്‍ ജീവിതമൊടുക്കുന്നവര്‍ അങ്ങനെയങ്ങനെ.
ഇവയിലൊന്നും പെടാത്ത, വിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന മറ്റൊരു കൂട്ടരുണ്ട്- സമൂഹത്തില്‍, പലപ്പോഴും, വലിയ മാറ്റങ്ങള്‍ക്ക് നിമിത്തമാവു ന്നവര്‍. എല്ലാ രംഗങ്ങളിലുമുള്ള ജയിച്ചതും തോറ്റതുമായ എടുത്തുചാട്ടങ്ങള്‍ക്ക് രൂപം കൊടുത്തതും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയതും ഒരുപക്ഷേ, ഇവരായിരിക്കും.
അസാദ്ധ്യമെന്നു തോന്നുന്ന ചുറ്റുപാടുകളില്‍ അവര്‍ വ്യവസ്ഥിതിക്കെതിരെ, ഒറ്റയ്ക്ക്, ആത്മഹത്യാപരമായ ഏറ്റുമുട്ടലുകള്‍ക്ക് മുതിരുന്നു. സാഹസിക മായി ചരിത്രം തിരുത്തുകയും പുന:സൃഷ്ടിക്കുകയും ചെയ്യുന്നു- അത് അവരുടെ ജീവല്‍ക്കാലത്ത് തന്നെ മുഴുവനായിക്കൊള്ളണമെന്നില്ലെങ്കിലും. ജീവിച്ചിരിക്കെ ക്രൂശിക്കപ്പെടുകയും മിക്കവാറും, ചെറുപ്പം തീരുന്നതിനു മുമ്പ് യുദ്ധഭൂമിയില്‍ ഊതിയണയ്ക്കപ്പെടുകയും ചെയ്യാറുള്ള ഈ ജന്മങ്ങളെ പലപ്പോഴും മരണാനന്തര രണ്ടാം വായനയിലാണ്, അതേ ചരിത്രം കണ്ടെത്തുക- അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ കുടിയിരുത്തി, വാഴ്ത്തപ്പെട്ടവരാക്കുക.
വൃത്തം പൂര്‍ത്തിയാക്കി മുന്നിലെത്തുന്ന, കാലത്തെ അഭിമുഖം കാണാനും ബഹുമതികളേറ്റു വാങ്ങാനും കഴിഞ്ഞവര്‍ ഏറെ പേരുണ്ടാവില്ല.. രാഷ്ട്രീയത്തിലും ശാസ്ത്ര ശാഖകളിലും സാഹിത്യത്തിലും വിശ്വാസ പാതകളിലും ഇക്കൂട്ടരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒഴുക്കിനെതിരെയുള്ള നീന്തലില്‍ അവര്‍’ക്കൊപ്പം’ നിന്നവര്‍, ‘ഒപ്പ’മെത്താതെ അണികളായി മാത്രം തുടര്‍ന്നതിന്‍റെ കാരണം, ഈ ധിക്കാരികളുടെ നേതൃത്വഗുണങ്ങളില്‍ അന്വേഷിക്കേണ്ടി വരും.
‘Ned Kelly – The Iron Outlaw’ യെ ഒരു ചരിത്രരേഖയായി മാത്രം കാണുകയാവും ശരി. നിയമം കൈയില്‍ എടുക്കുകയും നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിയോട് സായുധകലാപം നടത്തുകയും പിടിക്കപ്പെട്ട്, ഇരുപത്തഞ്ചാം വയസ്സില്‍ തൂക്കിക്കൊല്ലപ്പെടുകയും ചെയ്ത എഡ്വേര്‍ഡ്‌ ‘നെഡ്’ കെല്ലി(1855–1880)യുടെ കഥ വളച്ചുകെട്ടില്ലാതെ അതിശയോക്തിയില്ലാതെ 208 പേജുകളില്‍ പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് പുസ്തകം ചെയ്യുന്നത്.
നെഡ് കെല്ലി, നെഡിന്‍റെ അച്ഛന്‍ ജോണ്‍ ‘റെഡ്’ കെല്ലി, അയാളുടെ സഹോദരന്‍ ജിമ്മി, അച്ഛന്‍റെ മരണശേഷം അമ്മ എല്ലന്‍റെ രണ്ടാം ഭര്‍ത്താ വായി വന്ന കാലിഫോര്‍ണിയക്കാരന്‍ ജോര്‍ജ് കിംഗ്, അയര്‍ലന്‍റില്‍ നിന്ന്‍ നാട് കടത്തപ്പെട്ട് എത്തിയ ഹാരി പവര്‍ (ഒരു ജോഡി ചെരുപ്പ് മോഷ്ടിച്ച കുറ്റത്തിനായിരുന്നു ഏഴുകൊല്ലത്തേയ്ക്കുള്ള ആ നാട് കടത്തല്‍! ) നെഡിക്ക് ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്ന ഇസയ വൈല്‍ഡ് റൈറ്റ്, നെഡിയുടെ സഹോദരന്‍ ഡാന്‍ കെല്ലി, സുന്ദരനും ‘എഴുത്തുകാര’നു മായിരുന്ന ജോ ബയേണ്‍, കാട്ടിലും മലഞ്ചെരിവുകളിലും ദ്രുതഗതിയില്‍ കുതിരസ്സവാരി ചെയ്യുന്നതില്‍ മിടുക്കനായിരുന്ന സ്റ്റീവ് ഹാര്‍ട്ട്‌, പോലീസ് ചാരനായിരുന്നു എന്ന് സംശയിക്കപ്പെടുന്ന ആറോണ്‍ ഷെറിറ്റ് തുടങ്ങി ഇതിലെ ഏകദേശം മുഴുവന്‍ പേരും മോഷ്ടാക്കളും പിടിച്ചുപറിക്കാരുമാണ്.! പന്നികളേയും കന്നുകാലികളേയും മോഷ്ടിച്ചതിനും അനധികൃതമായി മാംസം കൈവശം വെച്ചതിനുമാണ് ഇവരൊക്കെ പിടിക്കപ്പെട്ടതും മൂന്നും അഞ്ചും അതിലധികവും വര്‍ഷം അഴികളെണ്ണിയതും.
വിക്റ്റോറിയയിലെ അന്നത്തെ സാമൂഹ്യാവസ്ഥയുടെ പശ്ചാത്തല മറിഞ്ഞാല്‍ കഥയ്ക്ക് വ്യക്തത കൈവരും..
സ്ഥലത്തെ ജലസ്രോതസ്സുകള്‍ക്ക് അടുത്ത് കിടക്കുന്ന, വളക്കൂറുള്ള, കണ്ണായ സ്ഥലങ്ങള്‍ നേരത്തേ കൈക്കലാക്കി താവളമുറപ്പിച്ച ധനികരായ squatters ഉം പുതുതായി സ്ഥലം വാങ്ങി വീടും കൃഷിയും കാലിവളര്‍ത്തലുമായി ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തിയ പാവപ്പെട്ട Selectors ഉം ആയി സമൂഹം പ്രധാനമായും രണ്ടു തട്ടിലായിരുന്നു. കൃഷിസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വഴികള്‍ മുടക്കിയും ഭീഷണിപ്പെടുത്തിയും ബിനാമികളെ ഉപയോഗിച്ച് ചുറ്റുമുള്ള ഭൂമികള്‍ കൈവശപ്പെടുത്തി, വെള്ളവും വളവും തടഞ്ഞും, വന്നവരെ, നിന്നവര്‍ ശ്വാസം മുട്ടിച്ചു.
വാങ്ങുന്ന ഭൂമിയുടെ വില, ഉയര്‍ന്ന നിരക്കിലുള്ള പലിശ ചേര്‍ത്ത് നിശ്ചിത സമയത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ പോയാല്‍- പുറംമതിലും കെട്ടിടങ്ങളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍- പ്രതീക്ഷയ്ക്കൊത്ത് ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കാതിരുന്നാല്‍- ഭൂമി, അത് വിറ്റവരുടെ കൈവശം തിരിച്ചെത്തുന്ന രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്.
Squatters ന്‍റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന നയമായിരുന്നു അഴിമതിയില്‍ മുങ്ങിയ ബ്രിട്ടീഷ് പോലീസും പ്രാദേശിക ഭരണകൂടവും പിന്തുടര്‍ന്നിരുന്നത്.
സ്ഥലത്തെ നാല് മുഖ്യ Selectors ല്‍ ഒന്നായിരുന്നു നെഡിന്‍റെ കുടുംബം. ന്യായമായ വഴികള്‍ നിഷേധിക്കപ്പെട്ട ചുറ്റുപാടില്‍, ഉപജീവനത്തിനായി മോഷണം തൊഴിലാക്കുന്നത് നാട്ടുനടപ്പായിരുന്നു. സ്വതന്ത്രമായി അലയുന്ന കുതിരകളെ പിടിച്ചുകൊണ്ടു പോകുക- ഉടമയ്ക്ക് തിരിച്ചറിയാനാവുന്ന അടയാളങ്ങള്‍ അപ്രത്യക്ഷമാകുന്നതുവരെ ഒളിവില്‍ താമസിപ്പിക്കുക- പിന്നെ, ചന്തയില്‍ പുത്തന്‍ കുതിരയായി വില്‍ക്കുക- എന്നിങ്ങനെയായിരുന്നു പൊതുവേ പിന്തുടര്‍ന്നു പോന്നിരുന്ന ക്രമം. നെഡിന്‍റെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം അനീതികള്‍ക്കെതിരെ കലാപത്തിന് ഒരുങ്ങിയത് അങ്ങനെ അള മുട്ടിയപ്പോഴാണ്‌. മറ്റുള്ളവരെല്ലാം അതേ നിലയ്ക്ക് തന്നെ, കളവും പിടിച്ചുപറിയും പോലീസ് ലോക്കപ്പും ജെയിലുമായി ജീവിച്ചു മരിച്ചു പോയപ്പോള്‍ നിലനില്‍പ്പിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവിടെനിന്നും വേറെ എവിടേയ്ക്കോ ഉയര്‍ത്താനായി എന്നതാണ് നെഡിനെ വ്യത്യസ്തനാക്കുന്നത്. ചൂഷണത്തിന് ശാശ്വതമായ അറുതി വരുത്താന്‍,
നേരിട്ടുള്ള ഏറ്റുമുട്ടലു കളിലൂടെ വടക്ക്-കിഴക്കന്‍ വിക്റ്റോറിയയെ സ്വതന്ത്രമാക്കി, ഒരു റിപ്പബ്ലിക്കാക്കുക എന്നതായിരുന്നു, അവിശ്വസനീയമായി, കെല്ലി ഗാംഗ് ലക്ഷ്യമാക്കിയത്!
കര്‍ഷകരോട് ‘കട’മായി വാങ്ങിയ ഉഴവുപകരണങ്ങളില്‍ നിന്നും മറ്റും അടര്‍ത്തിമാറ്റി, ഉരുക്കി, അടിച്ചുപരത്തിയെടുത്ത ഇരുമ്പ് തകിട് കൊണ്ട് സ്വന്തമായി ഉണ്ടാക്കിയെടുത്ത ഭാരിച്ച ശരീര കവചം ഒരു നാടോടിക്കഥ യിലെ നായകകഥാപാത്രത്തിന് ചേരുന്നതാണ്.
നാല്‍പ്പത്തഞ്ചു കിലോഗ്രാം ആയിരുന്നു അതിന്‍റെ ഭാരം എന്ന് രേഖകള്‍ പറയുന്നു. (നെഡിന്‍റെ ജീവിതകഥ ചലച്ചിത്രമാക്കിയപ്പോള്‍ അലുമിനിയം കൊണ്ടുള്ള കവചം നിര്‍മ്മിച്ച്, ചായം കൊടുത്ത് ഇരുമ്പിന്‍റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു മൂന്നു സംഘാംഗങ്ങള്‍ക്ക് കൂടി അത്തരം കവചങ്ങള്‍ ഉണ്ടാക്കിയെടുത്തിരുന്നു.
പ്രസ്തുത കവചങ്ങളുടെ പ്രശസ്തി ആസ്ട്രേലിയയ്ക്ക് പുറമേയ്ക്കുമെത്തി. മൂന്നര പതറ്റാണ്ടുകള്‍ക്ക് ശേഷം
ഒന്നാം ലോക മഹായുദ്ധകാലത്ത്, ഷെര്‍ലക് ഹോംസിന്‍റെ സൃഷ്ടാവും ഡോക്റ്ററുമായിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയില്‍ ലണ്ടനിലെ യുദ്ധകാര്യ ഓഫീസിന്‍റെ ശ്രദ്ധ ‘കെല്ലി-കവച’ത്തിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. ബ്രിട്ടീഷ് മുന്‍നിര പോരാളികള്‍ക്ക് യുദ്ധത്തില്‍ ജീവഹാനി സംഭവിക്കുന്നത് തടയാന്‍ ആയില്ലെങ്കിലും കുറയ്ക്കാന്‍ അങ്ങനെയൊരു നീക്കം കൊണ്ട് കഴിഞ്ഞേയ്ക്കും എന്ന് അദ്ദേഹം വിശ്വസിച്ചു:
‘when Ned Kelly walked unharmed before the Victorian police rifles in his own hand-made armour, he was an object-lesson to the world. If an outlaw could do it, why not a soldier? … The use of armour is possible for the protection of the vital parts of a soldier’s body, and ought to be supplied to stormers, whose business is to cross no man’s land, attack the machine-gunners, and clear the way for the infantry.’
ഔദ്യോഗികമായി ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയുണ്ടായില്ലെങ്കിലും പ്രായോഗികതലത്തില്‍ പോര്‍മുഖങ്ങളില്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു പോലും.
‘The idea of the Kelly Gang’s armour inspired -and saved- hundreds if not thousands of soldiers fighting on the western front in World War I and other theatres of conflict.’
നെഡിന്‍റെ കഥ അടിസ്ഥാന അംശങ്ങളില്‍ പലയിടത്തും വീരപ്പനേയോ ചമ്പലിലെ മാന്‍സിംഗ്-ലാഖന്‍സിംഗ്-രൂപ-ഫൂലന്‍ദേവി പ്രഭൃതികളേയോ – ഓര്‍മ്മയില്‍ കൊണ്ടുവരും. വിശദാംശങ്ങളില്‍, പക്ഷേ, കാതലായ വ്യത്യാസങ്ങളുണ്ട്. അക്ഷരങ്ങളുടെ ശക്തിയില്‍ അയാള്‍ക്ക് അസാധാരണമായ വിശ്വാസമുണ്ടായിരുന്നു.
’The printed word was a currency more potent than bank notes, and he wanted access to that power.’- ‘The Jerilderie Letter’ ന്‍റെ അവതാരികയില്‍ മെല്‍ബേണ്‍ ചരിത്രകാരനായ Alex McDermott പറയുന്നു. കഴിവതും രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയുള്ള ഏറ്റുമുട്ടലുകള്‍- കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തോട് വാക്കുകളിലെങ്കിലുമുള്ള സഹാനുഭൂതി- സ്വന്തം ചെയ്തികളെ നീതീകരിക്കുമ്പോഴും അവയിലുള്‍ച്ചേര്‍ന്നിരിക്കുന്ന തിന്മയെക്കുറിച്ചുള്ള തിരിച്ചറിവ്- അപായകരമായ ചുറ്റുപാടുകളിലും കൂട്ടുകാരെ വിട്ടുകൊടുക്കാതിരിക്കാനുള്ള ധൈര്യവും മന:സാന്നിദ്ധ്യവും ഇതൊക്കെ ഈ മനുഷ്യനെ മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു. ‘ജെറില്‍ഡെറി കത്തി’ലെ ഈ ഭാഗം ശ്രദ്ധിക്കു
I do not pretend that I have led a blameless life, or that one fault justified another, but the public judging a case like mine should remember, that the darkest life may have a bright side, and that after the worst has been said against a man, he may, if he is heard, tell a story in his own rough way, that will perhaps lead them to intimate the harshness of their thoughts against him, and find as many excuses for him as he would plead for himself.
നേരത്തെ സൂചിപ്പിച്ചതു പോലെ കൊടുംകുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളാന്‍ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന The Felons Apprehension Act പ്രാബല്യത്തില്‍ വന്നത് നെഡിനേയും കൂട്ടരേയും ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ടത് രാഷ്ട്രത്തിന്‍റെ ആവശ്യമായി തോന്നിയപ്പോള്‍ ആണ്. മറുവശത്ത് നെഡിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല എന്ന് പറയാനാവില്ല പോലീസ് വകുപ്പിലെ അഴിമതികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1881 Royal Commission രൂപീകരിക്കപ്പെട്ടത്- ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്കും കൈവശാവകാശത്തിനുമുള്ള നിബന്ധനകള്‍ നിയമം മൂലം ലഘുകരിച്ചത്- പാര്‍ലിമെന്‍റില്‍ പ്രാദേശിക പ്രാതിനിധ്യത്തിന് വഴിയൊരുക്കിയത് തുടങ്ങി ആധുനിക ആസ്ട്രേലിയയുടെ ചില നയമാറ്റങ്ങള്‍ക്ക് ആ ഹ്രസ്വ ജീവിതവും മരണവും നിമിത്തമായിട്ടുണ്ട്. നെഡിന്‍റെ ചരിത്രം എഴുതുമ്പോള്‍ അവഗണിക്കാനാവാത്തതാണ് ഈ ‘മരണാനന്തര’ ജീവിതം. ,കഥ പറയുന്ന, ആദ്യത്തെ മുഴുനീള ചലച്ചിത്രം. 1906 ല്‍ ആണ് പുറത്തുവന്ന,. The Story of the Kelly Gang ആയിരുന്നു. ജീവല്‍ക്കാലത്തുണ്ടായിരുന്ന അസ്പൃശ്യതയും അസ്വീകാര്യതയും നീങ്ങി നെഡ് സ്മരണ കൈവരിച്ച വളര്‍ച്ചയുടെ ആപേക്ഷികത ബോദ്ധ്യപ്പെടുത്താന്‍  ആസ്ട്രേലിയയില്‍ നടന്ന രണ്ട് ഒളിംപിക്സുകള്‍ രസകരമായ ഉദാഹരണമാവും. 1956 ലെ മെല്‍ബേണ്‍ ഒളിമ്പിക്സിന് അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇനങ്ങളില്‍ ഒന്ന് ഡഗ്ലസ് സ്റ്റീവര്‍ട്ടിന്‍റെ നെഡ് കെല്ലി എന്ന നാടകമായിരുന്നു. കാര്യമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പരിപാടിയില്‍ നിന്ന് നീക്കി- നാടകം, രാഷ്ട്രത്തെക്കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം കൊടുക്കും എന്ന അധികൃതരുടെ ആശങ്കയായിരുന്നു കാരണം. 2000 ആം ആണ്ടിലെ സിഡ്നി ഒളിംപിക്സ് ആയപ്പോഴേയ്ക്ക് ഉദ്ഘാടന ആഘോഷങ്ങളുടെ ഒരു വലിയ ആകര്‍ഷണം സിഡ്നി നോലന്‍ രചനകളില്‍ നിന്ന് ആവേശം കൊണ്ട ഒരു തലമുറയുടെ പലതരം നെഡ് കെല്ലി അവതരണങ്ങളായിരുന്നു. എഴുപത്തിയാറാം ചരമദിനത്തില്‍ നിന്ന് നൂറ്റിയിരുപതാം ചരമദിനത്തിലേയ്ക്ക് എത്തിയപ്പോഴേയ്ക്ക് ആസ്ട്രേലിയന്‍ റോബിന്‍ഹുഡ് ഒരു വൃത്തം മുഴുമിപ്പിച്ചിരുന്നു. 

Tuesday, June 19, 2018

രാമെഗൌഡ ഓഫീസിലേയ്ക്ക് നേരത്തെ പുറപ്പെട്ട ദിവസം

ഇന്ന് നേരത്തേ ഓഫീസിലെത്തണം…ആരേയും പേടിച്ചിട്ടല്ല..ആരേയും ബോദ്ധ്യപ്പെടുത്താനുമല്ല…എങ്കിലും–‘
രാമെഗൌഡ കന്നടത്തില്‍ ചിന്തിച്ചു.
‘ശിവലിംഗു സെക് ഷന്‍ ഓഫീസറാണ്..ഞാന്‍ അയാളുടെ കീഴില്‍ ഒരു അക്കൌണ്ടന്‍റും. അല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ശിവലിംഗു ഓഫീസറായിട്ടല്ല ജനിച്ചത്. ഞാന്‍ അക്കൌണ്ടന്‍റായിട്ടുമല്ല. സാധാരണ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നതു പോലെ ജനിച്ചു. സാധാരണ കുട്ടികളെ പോലെ വളര്‍ന്നു. പഠിച്ചു. വലുതായി. ഒരേ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു. ശിവലിംഗു കുറെ വര്‍ഷം തുടരെത്തുടരെ പരീക്ഷയെഴുതി എസ്.ഓ. ആയി. ഞാനും ചത്തില്ലെങ്കില്‍ കുറച്ചു കാലത്തിനുള്ളില്‍ എസ്.ഓ. ആവും. അത്രയേയുള്ളൂ. സെക് ഷനില്‍ പണി തീര്‍ന്നില്ലെങ്കില്‍ ധൃതിയില്‍ ചെയ്യണമെന്നു പറയാം. സമയത്ത് അക്കൌണ്ട്സ് കൊടുത്തില്ലെങ്കില്‍ തനിക്കും ബുദ്ധിമുട്ടാണെന്ന് പറയാം.’
ബ്രഷില്‍ ടൂത്ത് പെയ്സ്റ്റുമായി കുളിമുറിയിലേയ്ക്ക് നടക്കുമ്പോള്‍ രാമെഗൌഡ ഭാര്യയോട് വിളിച്ചുചോദിച്ചു:
“ഹൊന്നമ്മാ, ടൈംപീസില്‍ സമയമെത്രയായെന്നു നോക്ക്..”
ഒരു മിനുട്ടിന് ശേഷം ഹൊന്നമ്മയുടെ കഫം കെട്ടിയ ശബ്ദം കുളിമുറിയുടെ പാതിയടഞ്ഞ വാതിലിന്നിടയിലൂടെ കടന്നുവന്നു.:
“എട്ട് നാല്‍പ്പത്”
തേഞ്ഞും പൊട്ടിയും നിന്ന പല്ലുകള്‍ക്കിടയിലൂടെ ബ്രഷ് കറപറ നീക്കിക്കൊണ്ട് രാമെഗൌഡ ചിന്ത തുടര്‍ന്നു.
‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’ എന്ന് ശിവലിംഗു പറഞ്ഞു. എനിക്ക് വിരോധമില്ല. സിനിമയില്‍ അക്ഷരാഭ്യാസമില്ലാത്ത പുള്ളിയുടെ മുഖത്ത് നോക്കി പോലീസുകാരന്‍ ‘യു ആര്‍ അണ്‍ഡര്‍ അറസ്റ്റ്.’ എന്ന് പറയുന്നത് പോലെ അതൊരു ചടങ്ങാണ്. കൊല്ലുമെന്ന് പറഞ്ഞാല്‍ ഒരു വാക്യം ഇംഗ്ലീഷില്‍ പറയാന്‍ കൂട്ടാക്കാത്ത ശിവലിംഗുവും ഇടക്കിടെ ഓരോരുത്തരെ വിളിച്ച്, ഗൌരവത്തില്‍ പറയും, ‘യു ആര്‍ എ ഹാബിച്വല്‍ ലേറ്റ്കമര്‍’ രാമെഗൌഡ ചിരിച്ചു. പെട്ടെന്ന് ഗൌരവം വീണ്ടെടുത്തു. ‘ശിവലിംഗുവിന്‍റെ ഇംഗ്ലീഷിനെ പരിഹസിക്കാം. പക്ഷേ, അതല്ലാതെ അയാള്‍ പറഞ്ഞ വാക്കുകളോ..? അതിനു പിന്നിലെ അഹന്തയോ..? ‘സിനിമാതിയേറ്ററിലും കള്ളുഷോപ്പിലും കയറിവരുന്നത് പോലെ ഓഫീസില്‍ വരരു’തെന്ന്’ ബ്രഷ് മോണയില്‍ തട്ടിയപ്പോള്‍ വേദനിച്ചു. ചിന്ത മുറിഞ്ഞു. ‘അടുത്ത മാസം ശമ്പളം കിട്ടിയാല്‍ ഒരു ബ്രഷ് വാങ്ങണം. ഏതോ ടൂത്ത്പെയ്സ്റ്റിന്‍റെ വലിയ പാക്കറ്റ് വാങ്ങിയാല്‍ ബ്രഷ് വെറുതെ കിട്ടും. ഇനി ഇതുകൊണ്ട് വയ്യ. മരക്കമ്പ് പോലെയായിരിക്കുന്നു. ബാത്ത്റൂമില്‍ നിന്ന് പുറത്തു കടന്ന് രാമെഗൌഡ ഭാര്യയെ വിളിച്ചു.
‘ഹൊന്നമ്മാ, അണ്ടാവില്‍ കുറച്ചുകൂടി വെള്ളം ഒഴിച്ച്, ചൂടാക്ക്..’
ഡെക്കാന്‍ ഹെറാള്‍ഡിന്‍റെ തലക്കെട്ടുകളിലൂടെ ഓടിച്ചുനോക്കി, രാമെഗൌഡ ചിന്ത തുടര്‍ന്നു. ‘
‘ഒമ്പതര മണി മുതല്‍ ആറു മണി വരെ ജോലി ചെയ്യുന്നതിനാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്ന’തെന്നും ശിവലിംഗു പറഞ്ഞു. ആര് ശമ്പളം തരുന്നത്? ശിവലിംഗുവാണോ എനിക്ക് ശമ്പളം തരുന്നത്- അതോ, കേന്ദ്ര ഗവണ്‍മെന്‍റോ? ‘നിങ്ങള്‍ ഒരു ഗവണ്‍മെന്‍റ് സെര്‍വന്‍റ് ആണെ’ന്ന് ശിവലിംഗു പറഞ്ഞു. ഭാഗ്യം പഴയ ചക്രവര്‍ത്തിയെ പോലെ താനാണ് ഗവണ്‍മെന്‍റ് എന്നും പറഞ്ഞില്ലല്ലോ! എങ്കില്‍ ഞാന്‍ ശിവലിംഗുവിന്‍റെ സെര്‍വന്‍റ് ആവേണ്ടി വന്നേനേ…’
രാമെഗൌഡ പത്രത്തിന്‍റെ പേജ് മറിച്ചു.
‘ടു ഇന്‍ വണ്‍’ ക്രോസ് വേഡ്-
പേപ്പറുമായി കക്കൂസില്‍ കയറി വാതിലടച്ചു.
സ്വസ്ഥമായിരുന്ന്‍ ആദ്യത്തെ ക്ലൂ വായിച്ചു:
Oliver’s turn (5)
രാമെഗൌഡ ശിവലിംഗുവിനെ തത്ക്കാലം മനസ്സില്‍ നിന്ന് മാറ്റിനിര്‍ത്തി. കാര്യമായ ആലോചന വേണ്ടിവന്നില്ല. വാക്ക് കിട്ടി :
Twist.
അതൊരു നല്ല തുടക്കമാണ്, ദിവസത്തിന്. ആദ്യത്തെ വാക്ക് തന്നെ കിട്ടി. അടുത്ത രണ്ടുമൂന്നെണ്ണം ശരിയായില്ല.
‘The most courageous form of men’s and women’s undergarment (7)’
കക്കൂസില്‍ ഇരുന്നുകൊണ്ടാണെങ്കിലും രാമെഗൌഡ ശബ്ദമുണ്ടാക്കി ചിരിച്ചു. ഏതാനും മിനുട്ട് നേരത്തെ ആലോചനയ്ക്ക് മുന്നില്‍ അതും വഴങ്ങി : bra–vest’.. bravest
ഇരുപതു മിനുട്ട് നേരത്തെ അദ്ധ്വാനത്തില്‍ പതിനാല് വാക്കുകള്‍ കിട്ടി. രാജ് കുമാറിന്‍റെ ഒരു പാട്ടും മൂളിക്കൊണ്ട് രാമെഗൌഡ കക്കൂസില്‍ നിന്ന് പുറത്തുവന്നു. കുളിമുറിയില്‍ കയറി. സാമാന്യം ചൂടുള്ള വെള്ളം ദേഹത്തുകൂടി ഒഴിക്കുമ്പോള്‍ രാമെഗൌഡ അഞ്ചു വയസ്സുകാരി മകളെ വിളിച്ചു:
“വാസുകീ, മോളേ, ടൈംപീസില്‍ സൂചികള്‍ എവിടെയൊക്കെയാണെന്നു നോക്കിപ്പറ.!”
വെള്ളിക്കൊലുസ്സിന്‍റെ ശബ്ദം കുളിമുറിക്ക് മുന്നിലൂടെ കടന്നുപോയി. “ചെറിയ സൂചി ഒമ്പതിന്‍റെ അടുത്ത്–വലിയ സൂചി എട്ടില്‍-”
രാമെഗൌഡ മനസ്സില്‍ കണക്കുകൂട്ടിയെടുത്തു….
‘എണ്ണഞ്ച് നാല്‍പ്പത്…എട്ട് നാല്പ്പത്..
‘ഇന്ന് നേരത്തെ പുറപ്പെടണം. ഒമ്പതര മണിക്ക് മുമ്പ് ഒപ്പിട്ട് സീറ്റിലിരിക്കണം.. ശിവലിംഗുവിനെ പേടിച്ചിട്ടല്ല..സാക്ഷാല്‍ ശിവനെ എനിക്ക് പേടിയില്ല.. ശിവലിംഗുവിന് എന്താണ് എന്നെക്കാള്‍ മേന്മ? ഞാന്‍ B ടൈപ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുമ്പോള്‍ ശിവലിംഗു C ടൈപ്പില്‍ താമസിക്കുന്നു…എന്താണ് വിശേഷം..? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ക്വാര്‍ട്ടേഴ്സിന്‍റെ പ്രാകൃതത്വം രണ്ടു കൂട്ടര്‍ക്കും ഒരുപോലെയാണ്.’ ‘ശിവലിംഗുവിന് വേണമെങ്കില്‍ ഒരു മേന്മ അവകാശപ്പെടാം’ കുസൃതിയോടെ രാമെഗൌഡ ഓര്‍ത്തു.
‘എവിടെനിന്ന് നോക്കിയാലും കാണത്തക്കവിധം ബാല്‍ക്കണിയില്‍ അടിവസ്ത്രങ്ങള്‍ ഉണങ്ങാനിടുന്ന പതിവ് എനിക്കില്ല. പഴകി മഞ്ഞനിറമായ ബനിയനുകളും അടിപ്പാവാടകളും വിവിധ വര്‍ണ്ണങ്ങളിലുള്ള ………………..! സൗകര്യം കിട്ടട്ടെ- ശിവലിംഗു വിനോട്‌ പറയണം, പൊതുജനങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയില്‍ ആ തോരണങ്ങള്‍ അകത്തേയ്ക്കൊന്നു മാറ്റാന്‍.’ കുളിമുറിയില്‍ നിന്ന് പുറത്ത് വന്നപ്പോഴേയ്ക്ക് ഹൊന്നമ്മ പ്ലെയ്റ്റില്‍ ഒരു തേങ്ങയുടെ വലുപ്പത്തില്‍ ‘റാഗിമുദ്ദെ’ വിളമ്പി വെച്ചിരുന്നു. ഒരു വലിയ കപ്പില്‍ ചൂടുള്ള സാമ്പാറും. സാമ്പാറൊഴിച്ചു കുഴച്ച് രാമെഗൌഡ സമൃദ്ധമായി റാഗിമുദ്ദെ കഴിച്ചു. തലമുടി കോതിയൊതുക്കുമ്പോള്‍ അല്പം അസ്വസ്ഥതയോടെ കണ്ടു, കണ്ടമാനം മുടി കൊഴിയുന്നുണ്ട്. മുകളില്‍ പിന്‍ഭാഗത്ത് തൊടുമ്പോള്‍ തലയോടില്‍ തൊടുന്നതു പോലെയായിരിക്കുന്നു.
ഡൈ ചെയ്യിച്ചുകൂടേ എന്നാണ് ഹൊന്നമ്മ ചോദിച്ചത്!
സ്വാദുള്ള ചിത്രാന്നങ്ങളും ബിസിബെളെ ബാത്തും വാങ്കി ബാത്തും ഉണ്ടാക്കുമെന്നേയുള്ളൂ…. ഹൊന്നമ്മയുടെ വിശേഷബുദ്ധി വട്ടപൂജ്യമാണ്…..’ നീളമുള്ള പ്ലാസ്റ്റിക് ബാഗില്‍ ഉച്ചഭക്ഷണത്തിന്‍റെ പാത്രവുമായി വീട്ടില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ രാമെഗൌഡ ഷെല്‍ഫിലിരിക്കുന്ന ടൈംപീസിലേയ്ക്ക് നോക്കി :
എട്ട് നാല്‍പ്പത്- ‘
'ഇന്ന് ഒമ്പതേകാല്‍ ആവുമ്പോഴേയ്ക്ക് ഞാന്‍ ഓഫീസില്‍ എത്തും. ശിവലിംഗു സീറ്റില്‍ എത്തുമ്പോഴേയ്ക്ക് ഞാന്‍ എത്രയോ ഫയലുകളില്‍ ജോലി തീര്‍ത്തുകഴിഞ്ഞിരിക്കും! 
എന്തും നടക്കാവുന്ന ഒരു രാത്രിക്ക് തൊട്ടുമുമ്പ്

ഒരിടത്തരം പട്ടണത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരം
കാലം: ഉദ്ദേശം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ്
നഗരത്തില്‍, റെയില്‍വെ സ്റ്റേഷനും ഓവര്‍ബ്രിഡ്ജിനും ഇടയ്ക്ക് അര കിലോമീറ്റര്‍ നീളത്തില്‍ നിവര്‍ന്നു കിടക്കുന്ന റോഡ്‌. ‘
പൂവിന്‍ ഗന്ധമലിഞ്ഞ തെന്നലിളകിത്തെന്നുന്നുവോ?, സന്ധ്യയാള്‍, രാവിന്നാഗമനം നിനച്ചു കുളിരിന്‍ പൂമെത്ത നീര്‍ത്തുന്നുവോ?
നൂനം പ്രേമമയം, പ്രിയേ, പരിസരം …. ‘ എന്ന് ശ്ലോകം ചൊല്ലാന്‍ തോന്നുന്ന അന്തരീക്ഷം.
പാതയില്‍ ഇരു ദിശകളിലും ഇടമുറിയാത്ത ജനപ്രവാഹം.
സമയം എട്ടുമണിയോടടുപ്പിച്ച്… സന്ധ്യയ്ക്ക് പാതയോരത്തെ നടപ്പാത കൈയേറി, പെട്രോമാക്സിന്‍റെ വെളിച്ചത്തില്‍ നടക്കുന്ന കച്ചവടങ്ങള്‍ ചൂടുപിടിച്ചു വരുന്നു-
ഒരിടത്ത്, വിരിച്ച ചാക്കുകളില്‍ അഞ്ചു രൂപയും പത്തു രൂപയും വിലയിട്ട് ചെറിയ കൂനകളായി കൂട്ടിയിരിക്കുന്ന പച്ചക്കറികള്‍-
മറ്റൊരിടത്ത്, നിര്‍ത്തിയിട്ട വണ്ടിയില്‍, ചൂടുള്ള മണല്‍ച്ചട്ടിയില്‍ പാകമാകുന്ന നിലക്കടല-
അതിനപ്പുറത്ത് കനലില്‍ പാകമാവുന്ന ചോളം–
ഇനിയുമൊരിടത്ത്, മാലയായി കോര്‍ത്തതും കോര്‍ക്കാത്തതുമായ പൂക്കള്‍… പഴങ്ങള്‍.. ഫ്രെയിമിട്ട ദൈവ ചിത്രങ്ങള്‍… പുസ്തകങ്ങളും മാസികകളും..

ഈയറ്റത്ത്, വിളക്കുകാലിന് തൊട്ടുതാഴെ ചെറുപ്പക്കാരന്‍ നിന്നു.

മുട്ടുകവിഞ്ഞു നില്‍ക്കുന്ന മുറിയന്‍ കാലുറയും ഇറക്കം കുറഞ്ഞ നീല വരയന്‍ ടീ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന അയാള്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിക്കുന്നവനാവാം. ഏതെങ്കിലും സ്ഥാപനത്തില്‍ ശരാശരിയിലും താഴെ ശമ്പളം കൈപ്പറ്റുന്ന താത്ക്കാലിക ജീവനക്കാരനുമാവാം.
ഒരു വലിയ കമ്പനിയില്‍ തടിച്ച ശമ്പളം വാങ്ങുന്ന ചെറുപ്പക്കാരുടെ ആത്മവിശ്വാസവും കൂസലില്ലായ്മയും അയാളില്‍ കാണാനില്ല.
റെയില്‍വെ സ്റ്റേഷന് നേരെ കണ്ണയച്ചു നില്‍ക്കുന്ന അയാള്‍ കാത്തുനിന്ന ആരെയോ തിരക്കില്‍ കണ്ടെത്തിയത് പോലെ സ്റ്റേഷന് നേരെ ധൃതിയില്‍ നടന്നു. നടപ്പാതയില്‍ എതിരെ വന്നവര്‍ക്ക് വഴിവിട്ട്, അപ്പോഴപ്പോള്‍, കടകള്‍ക്ക് മുന്നില്‍ ഗതിവേഗം കുറച്ച്, അപൂര്‍വം ചിലപ്പോള്‍ നില്‍ക്കാനാഞ്ഞ്, ഒരു തീര്‍ച്ചയിലെത്താനാവാത്തത് പോലെ അയാള്‍ നീങ്ങി. ചുറ്റും നടക്കുന്ന ബഹളങ്ങള്‍ അയാളെ ബാധിക്കുന്നില്ല- മറ്റെന്തൊക്കെയോ ബാധിക്കുന്നുണ്ട് താനും!
നടന്ന്, റെയില്‍വേ സ്റ്റേഷന് മുന്നിലെത്തി, എന്തോ മറന്നത്‌ പോലെ അയാള്‍ തിരിഞ്ഞു നിന്നു. തോളില്‍ തൂങ്ങിക്കിടക്കുന്ന സഞ്ചിയില്‍ കാര്യമായി എന്തോ പരതുകയാണിപ്പോള്‍.
ശരിയാണ്- അയാള്‍ എന്തോ എവിടെയോ മറന്നുവെച്ചിരിക്കുന്നു.
ഉടനെ മടങ്ങുന്നതിനു പകരം പിന്നിട്ട വഴിയിലെ, കൂടിവരുന്ന തിരക്കും നോക്കി, മനസ്സിലെന്തോ കണക്കുകൂട്ടി അയാള്‍ നിന്നു…
ഇപ്പോളയാള്‍ തിരിച്ചു നടക്കുകയാണ്. അങ്ങോട്ടുള്ള യാത്ര പോലെ വേഗം കൂട്ടിയും കുറച്ചും ഇടയ്ക്കൊന്നു നിന്നും തന്നെയാണ് മടക്കയാത്രയും. വഴിക്കൊരു പരിചയക്കാരന്‍ അയാളെ പിടിച്ചുനിര്‍ത്തിയിരിക്കുന്നു. അങ്ങനെയൊരു കൂടിക്കാഴ്ച ആ സമയത്ത് അയാള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നമുക്ക് തോന്നുന്നതാവുമോ?
അല്പസമയത്തിനു ശേഷം യാത്ര പറഞ്ഞ് സുഹൃത്ത് പിരിഞ്ഞു. നടത്തം തുടരുന്നതിന് പകരം അയാള്‍, നടപ്പാതയുടെ ഒഴിഞ്ഞ വശത്തേയ്ക്ക് മാറിനിന്ന്, കൈയിലെ തോള്‍സഞ്ചിയില്‍ വീണ്ടും എന്തോ തിരയുകയാണ്, അഞ്ചോ പത്തോ മിനുട്ട് അതങ്ങനെ തുടര്‍ന്നു.. തിരയുന്നതിന്നിടയിലും ഇടവിട്ടിടവിട്ട് അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ട്.
വീണ്ടും നടത്തം-
നമ്മള്‍ ആദ്യം അയാളെ കണ്ട വിളക്കുകാലിനു സമീപമെത്തിയപ്പോള്‍, തിരിഞ്ഞുനോക്കി…
ആരെയോ പ്രതീക്ഷിച്ച് എന്ന മട്ടില്‍ നിന്നു ഇടവിട്ട്, മെല്ലെയും വേഗത്തിലും തിരിച്ചുനടന്നു…
സ്റ്റേഷനടുത്ത് എത്തിയപ്പോള്‍ വീണ്ടും പോക്കറ്റുകളിലും സഞ്ചിയിലും എന്തോ അന്വേഷിച്ചു….
നേരത്തെ നമ്മള്‍ കണ്ടതിന്‍റെ ഏറെക്കുറെ അതേ ക്രമത്തിലുള്ള ആവര്‍ത്തനം!
സ്റ്റേഷന്‍റെ ദിശയില്‍ നടന്നുവരുന്നവരെ നോക്കിനില്‍ക്കുമ്പോള്‍ ആ മുഖത്ത് ഒരു നേരിയ നിരാശയോ നീരസമോ നിഴലിച്ചു കാണുന്നുണ്ടോ? ചെറുപ്പക്കാരന്‍ രണ്ടാം തിരിച്ചുവരവിനുള്ള പുറപ്പാടിലാണ്.
ഒരു ഞെട്ടലോടെ നമ്മള്‍ മനസ്സിലാക്കുന്നു:
ഇത് ആദ്യത്തെ പോക്കോ തിരിച്ചുവരവോ അല്ല. അവസാനത്തേതുമായിക്കൊള്ളണമെന്നില്ല.
അയാള്‍ ആരെയും കാത്തുനില്‍ക്കുകയല്ല–
അയാള്‍ ഒന്നും എവിടെയും മറന്നുവെച്ചിട്ടില്ല–
സഞ്ചിക്കകത്ത് അയാള്‍ ഒന്നും തിരയുകയായിരുന്നില്ല..
മറ്റെന്തിനോ വേണ്ടി ‘സമയം വാങ്ങാനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാരന്‍ ‍..!

നമ്മളയാളെ തുടക്കം മുതല്‍ വീണ്ടും വായിക്കേണ്ടിയിരിക്കുന്നു…

കരുതിയതില്‍ നിന്നും വ്യത്യസ്തമായി, തിരക്കേറിയ ആ സ്ഥലത്ത് ഒരു ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്ന തീവ്രവാദിയായിരിക്കാം അയാള്‍.. പ്രതീക്ഷിച്ച വ്യക്തിയെ, വ്യക്തികളെ, ജനക്കൂട്ടത്തെ കാത്ത്, തോള്‍സഞ്ചിയിലെ തീവ്ര സംഹാര ശേഷിയുള്ള ആയുധങ്ങളുമായി, അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ് അവസരം നോക്കിയാവാം ….?
ഇപ്പോള്‍ ചെറുപ്പക്കാരന്‍റെ ഓരോ ചലനത്തിലും, കത്തിയുടെ മൂര്‍ച്ചയുള്ള, ചോരയുറയുന്ന, ഒരു പുതിയ അര്‍ത്ഥം ഉരുത്തിരിയുന്നു- കൂടുതല്‍ വിശ്വസനീയമായ ഒരര്‍ത്ഥം!
തനിക്കു ചുറ്റും ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ആവുന്ന അവസരം കാത്തിരിക്കുകയാണയാള്‍.
ആ സഞ്ചിയില്‍, റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സ്ഫോടക വസ്തുവാകും.
ആകും എന്നല്ല, ആണ്!
അത് അശ്രദ്ധമായെന്നോണം എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ അവസരം നോക്കുകയാണ്..‍..
അഥവാ ജനക്കൂട്ടത്തിനിടയില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണയാള്‍
ആ മുഖം, ഈ രണ്ടാം വായനയില്‍, ഒരു തൊഴിലന്വേഷകന്‍റേതല്ല- ഒരു താഴ്ന്ന വരുമാനക്കാരന്‍റേതോ താത്ക്കാലിക ജീവനക്കാരന്‍റേതോ അല്ല- നിലവിലുള്ള വ്യവസ്ഥിതിയോട് ഏറ്റുമുട്ടാന്‍ തയ്യാറായ ഒരു കടുംവിശ്വാസിയുടേതാണ്….
ആ നിമിഷം, റോഡില്‍ കണ്മുമ്പില്‍, എഴുതിവെച്ച തിരക്കഥയിലെന്ന പോലെ ഓടിപ്പാഞ്ഞു വന്ന രണ്ടു കാറുകള്‍, വലിയ ശബ്ദമുണ്ടാക്കി കൂട്ടിയിടിച്ചു.
പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതിനാലാവണം വശത്തുകൂടി പോയിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും തൊട്ടടുത്ത് നിലതെറ്റി മറിഞ്ഞു……… നിലവിളികളും ബഹളവും അല്പസമയത്തേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ ആ വഴിക്ക് തിരിച്ചുവിടുന്നു…
നാലുവശത്തുനിന്നും ഓടിക്കൂടുന്ന ജനങ്ങളേയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ് നിശ്ചലമാവുന്ന ഗതാഗതത്തേയും ശ്രദ്ധിച്ചപ്പോള്‍ വീണ്ടും ഒരു ഞെട്ടലോടെ നമ്മുടെ മനസ്സ് ജാഗരൂകമാകുന്നു:
ഇതാണ്…ഇതാണ് ചെറുപ്പക്കാരനായ ചാവേര്‍ കാത്തിരുന്ന നിമിഷം! റോഡില്‍ നടന്നത് ഒരു നാടകമാണ്-അതില്‍ അഭിനയിച്ചവരില്‍ ചിലരെങ്കിലും അയാളുടെ കൂട്ടത്തില്‍ പെട്ടവരുമാണ്.
നമ്മള്‍ ഈ കെണിയില്‍ വീഴരുത്.
അധികൃതരെ അറിയിക്കാന്‍ തത്ക്കാലം വഴികള്‍ ഇല്ലെങ്കില്‍, അയാളുടെ പദ്ധതി നടപ്പിലാവാതിരിക്കാന്‍ പറ്റിയ ഇടപെടലുകളെങ്കിലും നമ്മുടെ ഭാഗത്ത് നിന്നുണ്ടായേ പറ്റു-
അല്പം ഉഴറിത്തിരിഞ്ഞ്, കണ്ണുകള്‍ ചെറുപ്പക്കാരനെ കണ്ടുപിടിച്ചു.. പെട്രോമാക്സ് വെളിച്ചത്തില്‍ കച്ചവടം നടക്കുന്ന കടകളിലൊന്നില്‍, കടക്കാരനുമായി കാര്യമായെന്തോ സംസാരിക്കുകയാണെന്ന മട്ടില്‍ നില്‍ക്കുകയാണയാള്‍.
ഒരു സാധാരണ വഴിപോക്കന്‍ മാത്രമായിരുന്നെങ്കില്‍ അപകടസ്ഥലത്തെ തിരക്കില്‍ ആകൃഷ്ടനാവാതെ അയാള്‍ക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
ആ കടക്കാരനും സംഘത്തിലൊരാളാവാം..
നമ്മള്‍ക്ക് അല്പം കൂടി അയാളുടെ അടുത്തേയ്ക്ക് മാറിനില്‍ക്കാം…… കടക്കാരന്‍ കടയുടെ ഒരുവശത്ത്, ഇരുട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനത്തിന്‍റെ അടുത്തേയ്ക്ക് അയാളെയും കൂട്ടി നടന്നു. വണ്ടിയുടെ സീറ്റ് തുറന്നു പൊക്കിവെച്ചു.
ചെറുപ്പക്കാരന്‍ ചുറ്റും സംശയത്തോടെ നോട്ടമയച്ചു- കടക്കാരന്‍ അയാള്‍ക്ക് മുന്നില്‍ നിരത്തുന്നത് സുതാര്യമായ കവറിട്ട്, തുറക്കാനാവാത്ത മട്ടില്‍ ചുറ്റും ഒട്ടിച്ച പുസ്തകങ്ങളാണ് –
ചെറുപ്പക്കാരന്‍റെ കണ്ണുകളിലെ ആവേശം നമുക്ക് സങ്കല്പ്പിക്കാവുന്നതിലും അധികമാണ്.
വിലപേശാതെ, നോട്ടുകള്‍ കൈമാറി, വാങ്ങിയ പുസ്തകങ്ങള്‍, ചെറുപ്പക്കാരന്‍, ഷര്‍ട്ടിനടിയില്‍, ബനിയനകത്തേയ്ക്ക് തിരുകിക്കയറ്റി- ചുറ്റുമുള്ള ഒച്ചപ്പാടുകള്‍ കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ, കടകള്‍ക്കിടയിലൂടെ പോകുന്ന, ഇപ്പോള്‍ ദ്രവിച്ചുകിടക്കുന്ന ഈ മേല്‍പ്പാലം വഴി, റോഡ്‌ മുറിച്ചുകടന്നു….
ഇരുട്ടിന്‍റെ കഥകള്‍ വായിച്ചു കേള്‍ക്കാന്‍ തയ്യാറെടുത്ത് മലര്‍ന്നുകിടന്ന, നഗരത്തിന്‍റെ കെട്ടുപിണച്ചിലുകളിലേയ്ക്ക് അയാള്‍ ഊളിയിട്ടു…. 
കൃഷ്ണോന്‍റെ വിലയിരുത്തലുകള്‍

 റെയില്‍വെ സ്റ്റേഷനും ഓവര്‍ ബ്രിഡ്ജിനും ഇടയില്‍ ആള്‍ക്കാരും വാഹനങ്ങളും തിരക്കിട്ട് പായുന്ന ‘മുക്കുട്ട’യുടെ മറുവശം, പെട്ടിക്കടകള്‍ നിരന്ന പാതയോരം ചേര്‍ന്ന്, എല്ലാറ്റിലും കണ്ണയച്ച്, കൃഷ്ണോന്‍ നിന്നു. ഉച്ചത്തെ ചൂടിന്‍റെ ബാക്കി അന്തരീക്ഷത്തില്‍ ഒഴിഞ്ഞു പോയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കടകളില്‍ നിന്നും റോഡില്‍ നിറയുന്ന ആള്‍ക്കാരുടെ മുഖങ്ങളില്‍ ആ ചൂട് തളര്‍ച്ചയായി പടര്‍ന്നു. കാത്തു നില്‍ക്കാന്‍ സമയമില്ലാതെ എല്ലാവരും ഓടുന്നത് എവിടെയെങ്കിലുമൊന്നിരിക്കാന്‍- ഒന്ന് തല ചായ്ക്കാന്‍ ബദ്ധപ്പെട്ടാണ്.
ഓഫീസ് വിട്ട് മരുമകന്‍ ഈ വഴിയാണ് വരുക. അതിനിനിയും അര-മുക്കാല്‍ മണിക്കൂറാകും. ഇവിടെ വരെയേ വരാന്‍ അനുവാദമുള്ളു- ഇവിടെ വരെയേ ഒറ്റയ്ക്ക് വരാന്‍ ധൈര്യവുമുള്ളു.
ഈ പരക്കംപാച്ചിലില്‍ നിന്നുപിഴയ്ക്കാന്‍, പച്ചച്ചാണകത്തില്‍ തീപ്പിടിച്ച പ്രകൃതവും വെച്ച്, ശിവശങ്കരന് പറ്റുന്നത് സര്‍ക്കാര്‍ ജോലിയായത് കൊണ്ടുമാത്രം! മകളുടെ ഭാഗ്യം—
‘അപ്പൂപ്പന്‍ ഒന്നങ്ങോട്ട്‌ മാറി നില്‍ക്കാമോ?’
പത്തുവയസ്സ് തോന്നിക്കുന്ന ചെറുക്കന്‍റെ കൈയില്‍ മടക്കിപ്പിടിച്ച ഒരു ജമുക്കാളം. തൊട്ടടുത്ത് നിറഞ്ഞ രണ്ടു ചാക്കുകള്‍.
‘ആവാലോ!’ –
കൃഷ്ണോന്‍ അടുത്ത കടയുടെ വശത്തേയ്ക്ക് മാറി.
ജമുക്കാളം വിരിച്ച്, ചെറുക്കന്‍ ചാക്കിലെ ജംഗമങ്ങള്‍ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തരംതിരിച്ചു നിരത്തി. കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ …. കുട്ടികളും സ്ത്രീകളും ഒന്നും രണ്ടുമായി ചുറ്റും നില്‍പ്പുറപ്പിച്ചു. ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും വിലപേശിയും കിഴിവുകള്‍ നല്‍കിയും കഥ പറഞ്ഞും കച്ചവടം ചെറുക്കന്‍ ചൂട് പിടിപ്പിച്ചു.
കൃഷണോന്‍ കൌതുകത്തോടെ കാഴ്ചക്കാരനായി…….
അന്തരീക്ഷത്തില്‍, പെട്ടെന്ന്, എവിടെനിന്നെന്നില്ലാതെ ഒരു ഒച്ചപ്പാടും ബഹളവും വന്നുനിറഞ്ഞു.. മരത്തണലുകളില്‍ ഇരുന്ന് വ്യാപാരം നടത്തിയിരുന്ന നാട്ടുകൂട്ടത്തെ, വാനില്‍ നിന്നിറങ്ങി ഓടിയെത്തിയ, പോലീസുകാര്‍ വളഞ്ഞു. വില്‍പ്പനസാധനങ്ങളും കച്ചവടക്കാരും പോലീസ് അകമ്പടിയോടെ വാനിലേയ്ക്ക് ആനയിക്കപ്പെട്ടു. തിരക്കുള്ള ഒരു ചന്ത കണ്മുന്നില്‍ ഇല്ലാതായതു പോലെ ! എല്ലാം കഴിഞ്ഞപ്പോള്‍, കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പോലീസ് ഇന്‍സ്പെക്റ്റര്‍‍‍, തൊപ്പിയൂരി കൈയില്‍ പിടിച്ച്, മറ്റേ കൈയിലൊരു വടിയുമായി രംഗ നിരീക്ഷണം നടത്താന്‍ വന്നു. കൃഷ്ണോന്‍ ശ്രദ്ധിച്ചു:
ചെറുപ്പം-ഒത്ത ശരീരം-പൊക്കം- കട്ടിക്കറുപ്പ് മീശ-
‘ഒരിരുപത്തഞ്ചു വയസ്സ് വര്വോ..?’ –
മുഖത്ത് ചിരിയുടെ അംശമില്ലാതെ, ചുറ്റും കൂടിനിന്നവരോട്‌ കനത്ത ശബ്ദത്തില്‍ പറഞ്ഞു:
‘കൂടിനില്‍ക്കാതെ എല്ലാവരും സ്ഥലം വിട്ടാട്ടെ! ‘
ചുറ്റും തിരക്കൊഴിയുന്നത് നോക്കി, വാനില്‍ കയറി, ചെറുപ്പക്കാരന്‍ സ്ഥലം വിട്ടപ്പോള്‍ കൃഷ്ണോന്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു:
‘മിടുക്ക!’
വളവു തിരിഞ്ഞ് പോലീസ് വാന്‍ പോയിക്കഴിഞ്ഞപ്പോള്‍, അന്തരീക്ഷത്തിന് ശ്വാസം വീണു. മാറിനിന്നവര്‍ ഓരോരുത്തരായി തിരിച്ചുവന്നു. പൂരം കഴിഞ്ഞ പൂരപ്പറമ്പില്‍ കഥയുടെ ബാക്കിക്കായി കാത്തു.
ആള്‍ക്കാര്‍ക്ക് അസൌകര്യമുണ്ടാകരുതെന്ന് കരുതി, കൃഷ്ണോന്‍ നിന്നിരുന്നയിടത്തു നിന്ന് വീണ്ടും  മാറിനിന്നു. ‘
അപ്പൂപ്പാ….ഒന്നങ്ങോട്ട് മാറി നിന്നാല്‍….!’
കൃഷ്ണോന്‍ ഞെട്ടി-
മുന്നില്‍ നിന്ന് ചിരിക്കുന്ന മുഖം കണ്ട്, ഒന്നുകൂടി ഞെട്ടി:
അതേ ചെറുക്കന്‍– ജമുക്കാളം– ചാക്കുകള്‍…
നിവര്‍ത്തി വിരിച്ച ജമുക്കാളത്തില്‍ വീണ്ടും സാധനങ്ങള്‍ നിരന്നു– കളിപ്പാട്ടങ്ങള്‍, തൂവാലകള്‍, പ്ലാസ്റ്റിക് കൂടകള്‍, ബാഗുകള്‍, പെട്ടികള്‍ …. ചുറ്റും, വീണ്ടും, സ്ത്രീകളും കുട്ടികളും — വിളിച്ചു പറയലുകള്‍…വിലപേശലുകള്‍…കിഴിവുകള്‍…കഥകള്‍….
കൃഷ്ണോന്‍റെ മനസ്സ് വീണ്ടും നിറഞ്ഞു:
‘മിടുമിടുക്ക!!’